കൊച്ചി: മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച അപകടത്തിൽ ഹോട്ടലുടമ ഒളിച്ചുകളി തുടരുന്നതിനിടെ, ഡിജെ പാർട്ടിയിൽ ഒരു വിഐപിയും ഉണ്ടായിരുന്നു എന്ന് സൂചന. ഇത് ഒരു സിനിമാ താരമെന്ന് വാർത്ത വന്നെങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്ത സംഘത്തിന്റെ കാർ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഔഡി കാർ പിന്തുടർന്നിരുന്നുവെന്ന്  അബ്ദുൾ റഹ്മാൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് അബ്ദുൾ റഹ്മാൻ പ്രതികരിച്ചത്. ഇന്ന് മൂന്ന് മണിക്കൂറോളം പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്തതിനാൽ ഈ മാസം 20 വരെ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

അതസമയം, ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് 'വിഐപി' എന്നും സൂചനയുണ്ട്. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. സിനിമാ നടനോ അതോ രാഷ്ട്രീയ നേതാവോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിക്കാനുണ്ട്. ഇതിന്റെ ദുരൂഹത അഴിക്കണമെങ്കിൽ ഡിജെ പാർട്ടിയുടെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമാക്കണം. എന്നാൽ, ഹോട്ടലുടമ റോയിക്കൊപ്പം ദൃശ്യങ്ങളും അപ്രത്യക്ഷമായി.

ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന 'വിഐപിക്കു' വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.

കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസിൽ ഏറെ പ്രാധാന്യമുണ്ട്.
്കെട്ടിട നിർമ്മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മർദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവിൽ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

അതിനിടെ അൻസിയും സംഘവും സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജു എന്നയാൾ അപകടശേഷം നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പൊലീസ് വിട്ടയച്ചത്.

ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ. 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.

അപകടത്തിനു ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.