ബം​ഗളൂരു: ഗോവധ നിരോധന നിയമം പാസാക്കി കർണാടക നിയമസഭ. നിയമസഭയിൽ അവതരിപ്പിച്ച ഗോവധ നിരോധന ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായാൽ ഗവർണർ ഒപ്പുവച്ചു നിയമമാകും. സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നതും അതോടെ നിയമവിരുദ്ധമാകും.

കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വർഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും. എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

ഗോവധം നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ ബിജെപി വ്യക്തമാക്കിയിരുന്നു. 2010-ൽ അധികാരത്തിലെത്തിയപ്പോൾ യെഡിയൂരപ്പ സർക്കാർ ഗോവധ നിരോധന ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. 2013-ൽ അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ ബിൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു.