തിരുവനന്തപുരം: ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്ററും പാർട്ട്ണറുമായ കടവിൽ. കെ. റഷീദിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിൽ കൂട്ടുപ്രതിയായ ചാനൽ പാർട്ട്ണറും ബ്രോഡ്കാസ്റ്റിങ് ഹെഡുമായ രതീഷ് കുമാറിന്റെ മുൻകൂർ ജാമ്യ ഹർജിയും ജഡ്ജി എൽ. ജയവന്ദ് തള്ളി ഉത്തരവായി.

2021 ഓഗസ്റ്റ് 2 ന് ശമ്പളം തരാമെന്ന് പറഞ്ഞ് വഴുതക്കാട്ടെ ചാനൽ ഓഫീസിൽ വിളിച്ചുവരുത്തി ചാനലിനെതിരെ ഒന്നും പറയില്ലെന്നും ജോലി ചെയ്തു കൊള്ളാമെന്നും എഴുതി ഒപ്പിടാനാവശ്യപ്പെട്ടു. വിസമ്മതിച്ചതിനാൽ തന്റെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരിയായ കാട്ടാക്കട സ്വദേശിനി ആദ്യം കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. എന്നാൽ കൃത്യ സ്ഥലം മ്യൂസിയം പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ യുവതിയുടെ പരാതി മ്യൂസിയം സ്റ്റേഷന് കൈമാറി. തുടർന്ന് ഓഗസ്റ്റ് 16 നാണ് മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ബലാൽസംഗം പ്ലാൻ ചെയ്തിട്ട് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക ആയിരുന്നു എന്നാണ് യുവതിയുടെ ആരോപണം. വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് നേരേയുള്ള പീഡനശ്രമം യുവതിയുടെ വാക്കുകളിൽ:

'ഞാൻ നേരത്തെ അവിടെ ജോലി നോക്കിയിരുന്നു. ആദ്യം ഫ്രീലാൻസായി. പിന്നെ അവർക്ക് ഒരു ഓഫീസ് എടുത്തായിരുന്നു. മാധ്യമം ഓഫീസിന്റെ ബാക്കിൽ. അവിടെ ജോലിക്കായി മൂന്നുനാല് ദിവസമേ പോയുള്ളു. എനിക്ക് അവിടെ അത്ര തൃപ്തി അല്ലാത്തതിനാൽ ഞാൻ പോയില്ല. ജോലി മതിയാക്കി വീട്ടിലിരിക്കുന്ന സമയത്താണ് വഴുതയ്ക്കാട് മീഡിയ20 പുതിയ ഒരു ഓഫീസ് തുടങ്ങി. അവിടെ എനിക്ക് ജോലി തരാം. എനിക്ക് പഴയ ബാലൻസ് ശമ്പളം തന്നിട്ടില്ല. ശമ്പളം തരാം. കുറച്ച് പൈസ എനിക്ക് തരാനുണ്ട്. അങ്ങനെ തരാം വരണമെന്ന് പറഞ്ഞൊരു രണ്ടാം തീയതി വിളിച്ചിരുന്നു. അതിൻപ്രകാരം, ഉച്ചയാപ്പോഴേ എന്റെ കൂടെ വർക്ക് ചെയ്തുകൊണ്ടിരുന്ന സ്റ്റാഫിനെ വിളിച്ച് ചോദിച്ചിരുന്നു. ഒന്നിലധികം ആൾക്കാരുണ്ടെങ്കിൽ പോകാൻ അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ കരമന പോകുകയും, അവിടെ വച്ച് എന്നെ കടവിൽ റഷീദും, രതീഷും മാറി മാറി വിളിക്കുകയും, ഞാൻ രണ്ട് മണിക്ക് മുമ്പേ ചെല്ലണമെന്ന് പറഞ്ഞ് ഞാൻ അവിടെ പോകുകയാണ് ഉണ്ടായത്.

പോയപ്പോൾ ആദ്യം കടവിലിനെ കണ്ടു. പിന്നീട് പുള്ളി രതീഷിനെ വിളിച്ചു. പുതിയ ജോലി എനിക്ക് തരാം. റിപ്പോർട്ടറും മാർക്കറ്റിംഗും എല്ലാം കൂടെ..ചെയ്ത് ..അവിടെ ഒരുസ്റ്റാഫുണ്ട്..അവരുടെ കൂടെ നിന്നോളണം, ഇനി മീഡിയ 20 ക്ക് പ്രശനം ഒന്നും ഉണ്ടാകാത്ത രീതിയിൽ ചാനലിന്റെ കൂടെ നിന്ന് ..ചാനൽ പറയുന്ന പോലെ കേട്ട് ജോലി ചെയ്തോളാമെന്ന് എഴുതി കൊടുക്കണം, എന്ന് നിർബന്ധിച്ചു. പുള്ളി തന്നെ അത് സ്വന്തമായിട്ട് എഴുതി രതീഷിന്റെ കൈയിൽ കൊടുക്കുകയായിരുന്നു. അതുകഴിഞ്ഞ് എന്നോട് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ 24 ത 7 എന്ന ചാനലിലും ഒരുപത്രത്തിലുമായി വർക്ക് ചെയ്യുകയായിരുന്നു. ഒരുമാസമായിട്ടില്ല, ഞാൻ അതിൽ ജോയിൻ ചെയ്തിട്ട്. കൂടുതലും വീട്ടിൽ ഇരുന്ന് തന്നെയായിരുന്നു ജോലി. ആ സമയത്താണ് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് നിർബന്ധിക്കുന്നത്.

ഇനി മീഡിയ 20 യിൽ നിന്ന് മാറി പോകരുത്, ഇതിൽ തന്നെ ജോലി ചെയ്യണം, ജോലി ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കി കളയും, എന്നു പറഞ്ഞ്...രണ്ടുമൂന്ന് തെറിയൊക്കെ വിളിച്ച് എന്നെ അടിക്കാൻ വന്നു. കഴുത്തിന് ഞെക്കി പിടിച്ചു. പുള്ളി രതീഷ് ന്ന് പറഞ്ഞ ആളും ഉണ്ടായിരുന്നു. പുള്ളിക്ക് എന്നെ വിട്ടുകൊടുത്തു...എന്നിട്ട് പറഞ്ഞു...കടവിൽ റഷീദ് പുറത്തോട്ട് ഇറങ്ങിയിട്ട്, എന്നേം രതീഷിനേ അകത്തിട്ട് കതക് അടച്ചിട്ട്, എന്നെ എന്തു വേണേ ചെയ്തോളണം..ഞാനിവിടെ ഉണ്ട് ആരും ഒന്നും പറയില്ല....എന്തു വേണൽ ചെയ്തോ എന്നുപറഞ്ഞു.

അതിൻപ്രകാരം രതീഷ് എന്നെ ഉപദ്രവിക്കുകയും, രതീഷ് അപ്പോൾ തന്നെ ഫോൺ കോൾ വന്ന് പുറത്തേക്ക് പോയി. അടുത്ത് കടവിൽ റഷീദ് വന്നു. കടവിൽ റഷീദ് വന്ന് എന്നെ ചേർത്ത് പിടിച്ച്, കവിളിന്റെ ഭാഗത്തായി ഇങ്ങനെ കടിച്ചു. കവിളും ചുണ്ടോടും ചേരുന്ന ഭാഗത്ത് കടിച്ചു. ഞാൻ പിടിച്ചുതള്ളിയപ്പോൾ, എന്നെ കവിളിൽ ഇടതുഭാഗത്ത് അടിച്ചു. വീണ്ടും രതീഷ് വന്ന് കതകടച്ച് എന്താണ് പ്രശ്നമെന്ന് പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കുന്ന നേരാത്താണ്, ആ കതക് തുറന്ന സമയത്ത് അവിടുന്ന് ഓടി രക്ഷപ്പെടുന്നത്.

അപ്പോഴത്തെ പിടിവലിയിൽ എന്റെ ഡ്രസ് കീറിയായിരുന്നു. എന്നെ മനഃപൂർവം പ്ലാൻ ചെയ്തിട്ടാണ് വിളിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ സമയത്ത് വേരെ ഒരുപുള്ളിയെ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോ എങ്ങനെയുണ്ട്.. എന്റെ നേരത്തെയുള്ള സ്റ്റാഫ് ഇപ്പോൾ എന്റെ പത്രത്തിൽ വന്നിട്ടുണ്ട്. വേറൊരു പുള്ളിയോട് പറയുന്നത് കേട്ടു.

രതീഷും എന്നോട് മോശമായിട്ടാണ് പെരുമാറിയത്. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു, അങ്ങനെ പിടിവലി കൂടിയപ്പോളാണ് എന്റെ ഡ്രസ് കീറിയത്. അവിടുന്നാണ് ഞാൻ ഇറങ്ങി ഓടുന്നത്. എന്റെ ബഹളം കേട്ട് കടവിൽ റഷീദ് കതക് തുറന്നപ്പഴാണ് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. അവർ പ്ലാൻ ചെയ്ത് ബലാൽസംഗത്തന് വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാൻ കടവിൽ റഷീദിനെ പൂർണമായി വിശ്വസിച്ചിരുന്നു. പുള്ളിയുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് പുള്ളി അങ്ങനെ ഒന്നും കാണിക്കില്ലെന്നാണ് വിശ്വസിച്ചിരുന്നത്. '

കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്നും ഇരയായ യുവതി വെളിപ്പെടുത്തി. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര പറഞ്ഞു. കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു.