തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു. കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പി.എസ്.സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നിട്ടും ജോലി കിട്ടിയില്ലെന്നതാണ് വസ്തുത. സാധാരണ ഇത്രയും ഉയർന്ന റാങ്ക് കിട്ടുന്നവർക്ക് ജോലി കിട്ടുകയാണ് പതിവ്. ഇത്തവണ അതും നടന്നില്ല. ഇതിലൂടെ പി എസ് എസി റാങ്ക് ലിസ്റ്റിലെ സർക്കാർ വാദവും പൊളിയുകയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂർത്തായാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അനു ഉൾപ്പെട്ട ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസം കൂടി സർക്കാർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂൺ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. എന്നിട്ടും ജോലി കിട്ടിയില്ല.

കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴുപേർക്കു കൂടി അഡൈ്വസ് മെമോ അയക്കാൻ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേർക്കാണ് നിയമനം ലഭിച്ചത്. 77- റാങ്കുകാരൻ ഇതോടെ തീർത്തും നിരാശയിലായി. 77-ാം റാങ്ക് കിട്ടയതോടെ തന്നെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അനു. ആത്മഹത്യയാണുണ്ടായതെന്ന് പൊലീസും സ്ഥിരീകരിച്ചു. വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അനുവിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇലക്ട്രിക്കൽ ജോലിയാണ് കുടുംബം നോക്കാൻ ചെയ്തിരുന്നത്. അവിവാഹിതനുമായിരുന്നു.

ഇന്ന് രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്‌ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. എംകോം നേടിയത് കഷ്ടപ്പെട്ട് പഠിച്ചായിരുന്നു. കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മയെന്നാണ് അനു തന്റെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. സോറിയെന്നും കുറിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പും പുറത്തു വന്നു.

അനു ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് അനുവിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും പറയുന്നു. ലിസ്റ്റ് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതാണ് നിരാശ കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.