ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നടൻ അനുപം ഖേർ. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂ. കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾ ഹോസ്പിറ്റൽ ബെഡിനുവേണ്ടി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അനുപം ഖേർ കൂട്ടിച്ചേർത്തു.

മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേർ. ഇദ്ദേഹത്തിന്റെപ്രതികരണം സർക്കാറിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. നടിയായ കിരൺ ഖേർ ബിജെപി ലോക്‌സഭ അംഗമാണ്.