തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ശിശുക്ഷേമ സമിതിയെ പിന്തുണച്ച് സിപിഎം.സമിതി ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നാണ് പാർട്ടി വിലയിരുത്തൽ. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.അനുപമയുടെ പിതാവും പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ ഒളിവിലാണെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

ജയചന്ദ്രനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തിരുന്നു. ശിശുക്ഷേമ സമിതിക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് പിന്തുണയുമായി പാർട്ടി രംഗത്തെത്തുന്നത്.

ഇതിന് പിന്നാലെ ദത്ത് വിഷയം നിയമസഭയിലും ചർച്ചയായി.അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നൽകിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കിൽ ദത്ത് നൽകാവുന്നതാണ്. ഇത് പ്രകാരമുള്ള നടജടി ക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കിട്ടിയവിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ നിയമപരമായാണ് ചെയ്തത്. ഒക്ടോബർ 23ന് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചു. അത് കൃത്യമായി ശിശുക്ഷേമസമിതി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ച് മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കിൽ ദത്ത് നൽകാവുന്നതാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയത്. ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്.

ഒക്ടോബർ 23ന് ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ അത് അനുപമയുടെ കുഞ്ഞ് അല്ലെന്ന് തെളിഞ്ഞു. മറ്റൊരുകുഞ്ഞിനെയാണ് നടപടികമ്രങ്ങൾ പാലിച്ച് ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയത്. ഈ കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല. അമ്മ തന്നെ കൊണ്ടുവന്നില്ലെങ്കിൽ ഉപേക്ഷിച്ചതായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാശിശുക്ഷേമ സമിതി സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കേസ് നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണെന്നും അതുുകൊണ്ട് തന്നെ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

അതേസമയം തങ്ങൾക്കെതിരെ ഉയരുന്ന അപവാദ പ്രചരണങ്ങളിൽ മറുപടിയുമായി അനുപമയും അജിത്തും രംഗത്ത് വന്നു.തന്റെ അറിവിൽ അജിത്ത് തനിക്ക് മുമ്പ് നസീമയെ മാത്രമെ വിവാഹം ചെയ്തിട്ടുള്ളു എന്നും ആ ബന്ധത്തിൽ കുഞ്ഞുങ്ങളൊന്നുമില്ലെന്നും അനുപമ മറുനാടനോട് പറഞ്ഞു.നസീമയ്ക്കും മുമ്പ് അജിത്തിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ ആ ഭാര്യ രംഗത്ത് വരട്ടെ. തനിക്ക് അവരെ കാണാൻ താൽപര്യമുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ആദ്യമായാണ് ഇവർ പരസ്യമായി പ്രതികരിക്കുന്നത്.

തനിക്ക് നസീമയിൽ രണ്ട് കുട്ടികളുണ്ടെന്ന പ്രചരണം നുണയാണെന്ന് അജിത്ത് വ്യക്തമാക്കി. അനുപമയിലുണ്ടായ കുഞ്ഞല്ലാതെ മറ്റൊരു കുഞ്ഞ് തനിക്കില്ല. സുഹൃത്തിന്റെ ഭാര്യയെ ഞാൻ ഇറക്കികൊണ്ടുപോയി വിവാഹം കഴിച്ചു എന്നാണ് മറ്റൊരു ആരോപണം. അങ്ങനെയെങ്കിൽ ആ സുഹൃത്ത് ആരാണെന്ന് വ്യക്തമാക്കണം. താൻ വിവാഹം ചെയ്യുമ്പോൾ നസീമ വിവാഹമോചിതയായിരുന്നു. ആരോപണങ്ങൾ ഉയർത്തുന്നവർ അതിന് തെളിവും നൽകണമെന്ന് അജിത്ത് ആവശ്യപ്പെട്ടു.