തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്നു അനുപമ പ്രതികരിച്ചു. മാധ്യമങ്ങളുൾപ്പെടെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. കുഞ്ഞ് വണ്ടിയിലുണ്ട്. ഞാൻ അവന്റെ അടുത്തേക്കു പോകുകയാണ്. എല്ലാം വിശദമായി പിന്നീടു പറയാം. കുഞ്ഞിനൊപ്പം ഇരിക്കാനുള്ള കാത്തിരിപ്പിലാണെന്നും അനുപമ വ്യക്തമാക്കി. കുഞ്ഞുമായി ശിശുക്ഷേമ സമിതിയിലെ സമരപ്പന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.

കുഞ്ഞിനെ താനറിയാതെ മാറ്റിയവർക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. എന്നാൽ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ സമര രീതി മാറ്റുമെന്നും അനുപമ പറഞ്ഞു. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്തിയെടുക്കുക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ വ്യക്തമാക്കി.അതേസമയം, കുറ്റക്കാർക്കെതിരെ നടപടിവരും വരെ സമരം തുടരുമെന്ന് ഐക്യദാർഢ്യ സമിതി അറിയിച്ചു.

ആന്ധ്രാ ദമ്പതികൾക്ക് ദത്തു നൽകിയ കേസിൽ കുഞ്ഞിനെ അനുപമക്ക് കൈമാറാൻ കുടുംബകോടതി ജഡ്ജി കെ. ബിജു മേനോനാണ് ഉത്തരവിട്ടത്. കുഞ്ഞിനെ ഹാജരാക്കാൻ ഉത്തരവിട്ടത് പ്രകാരം ശിശുക്ഷേമ സമിതി കുഞ്ഞിനെ കോടതിയിൽ ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ഹാജരാക്കി. തുടർന്ന് അനുപമക്ക് കൈമാറുന്ന. നടപടിക്രമങ്ങൾ പൂർത്തിയാക്കി 4.09 മണിക്കാണ് അനുപമയും അജിത്തും കുഞ്ഞിനെ ജഡ്ജിയുടെ ചേംബറിൽ വച്ച് ഏറ്റുവാങ്ങിയത്.

സംഭവം കാണാൻ കോടതി ഹാളിൽ അനവധി പേർ എത്തിയിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ 4 വാഹനങ്ങൾ സഹിതം വഞ്ചിയൂർ പൊലീസ് നിർദ്ദേശാനുസരണം എത്തിയിരുന്നു. അനുപമയും അജിത്തും കോടതിയിൽ ഹാജരായിരുന്നു. വിജയവാഡയിൽ നിന്നെത്തിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം പോസിറ്റീവായതിനാൽ സർക്കാർ അഭിഭാഷകൻ വെമ്പായം എ. ഹക്കിം ബുധനാഴ്ച കേസ് മുൻകൂറായി കേൾക്കണമെന്നാവശ്യപ്പെട്ട് അസ്വാൻസ് ഹർജി സമർപ്പിച്ചു.

തുടർന്ന് കേസ് ഉച്ച തിരിഞ്ഞ് പരിഗണിക്കാനായി മാറ്റി. ഇതിനിടെ കുഞ്ഞിന്റെയും മാതാപിതാക്കളായ തങ്ങളുടെയും ഡിഎൻഎ ഫലം പോസിറ്റീവായതിനാൽ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ഹർജി ഫയൽ ചെയ്തു. അനുപമയുടെ ഹർജി കോടതി അനുവദിക്കുകയായിരുന്നു. ദത്തുമായി ബന്ധപ്പെട്ട് ആന്ധ്രാ ദമ്പതികൾ കുഞ്ഞിന്റെ പേരിൽ രജിസ്റ്റാക്കിയ സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്ത് അവർക്ക് തിരികെ നൽകാനും കോടതി ഉത്തരവിട്ടു. വിജയവാഡയിൽ നിന്നും കുഞ്ഞിനെ 2 ദിവസം മുമ്പ് കേരളത്തിലെത്തിച്ചിരുന്നു.