തിരുവനന്തപുരം: കുഞ്ഞിന്റെ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ കോടതിയിൽ ആവശ്യപ്പെടുമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ കോടതിയിൽ ആവശ്യപ്പെടാനാണ് സർക്കാർ തീരുമാനം.

ശിശുക്ഷേമ സമിതിയിൽ നിന്നും സിഡബ്ല്യുസിയിൽ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞു. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകി.

അതേസമയം, സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.