കൊച്ചി: ദത്ത് വിവാദത്തിൽ ഹേബിയസ് കോർപ്പസ് ഹരജി പിൻവലിക്കണമെന്ന് അനുപമ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ അനുപമക്ക് ഹൈക്കോടതിയുടെ വിമർശനം നേരിട്ടു. ഹരജി പിൻവലിക്കുന്ന കാര്യം കോടതിയെ അറിയിക്കും മുമ്പ് മാധ്യമങ്ങളെ അറിയിച്ചതിനാലാണ് വിമർശനം നേരിട്ടത്.

ഹരജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അത് തള്ളുമെന്നും കോടതി നേരത്തെ അനുപമയെ അറിയിച്ചിരുന്നു. അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാൻ കഴിയില്ല. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.

കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നായിരുന്നു ഹേബിയസ് കോർപ്പസ് ഹരജിയിൽ അനുപമയുടെ ആവശ്യം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ 2020 ഒക്ടോബർ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേർന്ന് നാലാം ദിവസം കുഞ്ഞിനെ തന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയിൽ ആരോപിക്കുന്നത്. ആശുപത്രി രജിസ്റ്ററിലും ജനനസർട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങൾ തെറ്റായാണ് നൽകിയിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.