ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് ടെക്‌നോളജി ഭീമനായ ആപ്പിളിന് ഇപ്പോൾ ബോധോദയമുണ്ടായിരിക്കുന്നു. ആളുകൾ കൂടുതലുണ്ടെന്ന് മാത്രമല്ല ഭൂരിഭാഗം പേരും സ്മാർട്ട്‌ഫോണുകളും മറ്റ് ഡിവൈസുകളും വ്യാപകമായി ഉപയോഗിക്കുന്നവരുമാണെന്ന തിരിച്ചറിവാണ് ആപ്പിളിന്റെ മനംമാറ്റത്തിന് നിദാനം. ഇതിന്റെ ഭാഗമായി ആപ്പിളിന്റെ പുതിയ 500 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ ഇന്ത്യയിലാകമാനം തുറക്കാൻ പോകുകയാണ്. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്ക് തങ്ങൾ കുറഞ്ഞ മുൻഗണനയെ നൽകുന്നുള്ളുവെന്ന് ആപ്പിൾ കുറച്ച് മുമ്പെടുത്ത തീരുമാനമാണ് കമ്പനി ഇപ്പോൾ തിരുത്തിയിരിക്കുന്നതെന്നതാണ് അതിശയകരമായ കാര്യം.

ആപ്പിളിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിലെ രണ്ടാംകിട നഗരങ്ങളിലും മൂന്നാംകിട നഗരങ്ങളിലും കൂടുതലായി വിറ്റഴിക്കുകയാണ് പുതിയ സ്റ്റോറുകളിലൂടെ ആപ്പിൾ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ ടെക്‌നോളജി മാർക്കറ്റിൽ സജീവമായി ഇടപെടാൻ ആപ്പിൾ ഒരുങ്ങുന്നുവെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സുപ്രധാനമായതും വിജയസാധ്യതയുള്ളതുമായ മാർക്കറ്റാണ് ഇന്ത്യയിലെതെന്നും അതിനാലാണ് ഇവിടെ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നുമാണ് ആപ്പിളിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ വളർന്ന് വരുന്ന റീട്ടെയിൽ മാർക്കറ്റാണ് ആപ്പിളിനെ കൂടുതൽ ആകർഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അതിന് പുറമെ ഇന്ത്യയിലെ പ്രൈസ് സെൻസിറ്റീവ് മാർക്കറ്റിന്റെ സാധ്യതകളും ആപ്പിൾ സ്വയം പരീക്ഷിച്ച് അറിഞ്ഞ കാര്യമാണ്. അതായത് വില കുറച്ചതോടെ ആപ്പിൾ ഐഫോൺ 4 ആപ്പിളിന് ഇന്ത്യയിൽ കൂടുതലായി വിറ്റഴിക്കാൻ സാധിച്ചിരുന്നു. ആൻഡ്രോയ്ഡ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 4 ഒരു പഴയ ഫോണയിരുന്നിട്ട് കൂടി ഇതിന്റെ വില 20,000ത്തിന് അടുത്തേക്ക് കുറച്ചതോട് കൂടി ഇതിന്റെ ഇന്ത്യയിലെ വിൽപന കുതിച്ച് കയറിയിരുന്നു.

സാംസങ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിന്റെ ഇന്ത്യയിലെ മാർക്കറ്റ് ഷെയർ അഞ്ച് ശതമാനത്തിനും താഴെയാണ്. ടാബ്ലറ്റ് മാർക്കറ്റിലാണ് ആപ്പിൾ ഇന്ത്യയിൽ അൽപമെങ്കിലും മുന്നേറുന്നത്. എന്നാൽ അവിടെയും കമ്പനിയുടെ മാർക്കറ്റ് ഷെയർ 10 ശതമാനത്തിന് താഴെയാണ്. ആപ്പിൾ തുറക്കാനുദ്ദേശിക്കുന്ന ഇന്ത്യയിലെ സ്റ്റോറുകൾ താരതമ്യേന ചെറുതായിരിക്കും. 300 മുതൽ 600 സ്‌ക്വയർഫീറ്റുള്ള സ്റ്റോറുകളായിരിക്കുമിവ. നിലവിലുള്ള ആപ്പിൾ ഷോറൂമുകൾ 2000 സ്‌ക്വയർഫീറ്റിന് മുകളിൽ വിസ്തീർണമുള്ളവയാണ്. താൻ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഇവിടെ കൂടുതൽ ബിസിനസ്സ ്കാണുന്നില്ലെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് 2012ൽ പ്രഖ്യാപിച്ചിരുന്നത്. ആ നിലപാടിൽ നിന്നുള്ള മാറ്റമാണിപ്പോൾ ആപ്പിൾ പ്രകടമാക്കുന്നത്.