മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെല്ലിന്റെ ആസ്തികളും മുകേഷ് അംബാനിയുടെ ജിയോയ്ക്ക് നൽകാൻ അനുമതി നൽകി ദേശീയ കമ്പനി ലോ ട്രിബ്യൂണൽ. പ്ലാൻ പ്രകാരം അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെല്ലിന്റെ ടവറുകൾ ഇനി റിലയൻസ് ജിയോയ്ക്ക് സ്വന്തമാകും. കടം നൽകിയവർക്കായി 4,400 കോടി രൂപ ജിയോയ്ക്കു കീഴിലുള്ള റിലയൻസ് ഡിജിറ്റൽ പ്ലാറ്റ് ഫോം തുക കൈമാറും. ഇതോടെ ആർകോമും റിലയൻസ് ടെലികോമും ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും യുവി അസറ്റ്‌സ് റികൺസ്ട്രക്ഷൻ കമ്പനിക്കു ലഭിക്കും.

റിലയൻസ് ഇൻഫ്രാടെല്ലിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ആർകോമിന്റെ കടം 49,193.46 കോടി രൂപയാണ്. പണം കടം നൽകിയവർ കോടതിയെ സമീപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. എന്നാൽ പുതിയ നീക്കം അനിൽ അംബാനിക്ക് ചെറിയ ആശ്വാസം നൽകുന്നതാണ്.

നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യൻ വ്യവസായസാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്ലാൽ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയിൽ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയായിരുന്നു. കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങൾ തെറ്റിച്ചു കളിക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു. വഴിവാണിഭക്കാരന്റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോർവാട് എന്ന കുഗ്രാമത്തിൽ ജനിച്ചു വളർന്ന് സ്‌കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണ് റിലയൻസിന് പറയാനുള്ളത്. ഈ പാരമ്പര്യത്തിൽ യാത്ര ചെയ്താണ് മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെത്തിയത്. എന്നാൽ അച്ഛന്റെ കാലശേഷം സ്വന്തം വഴിക്ക് നീങ്ങിയ രണ്ടാമത്തെ മകൻ അനിലിന് തൊട്ടതെല്ലാം പിഴച്ചു. ചേട്ടനെ തള്ളി പറഞ്ഞാണ് സ്വത്ത് വീതം വച്ചത്. ചേട്ടന്റെ ഭാര്യയേയും കളിയാക്കി. എന്നാൽ ആപത്തുഘട്ടത്തിൽ ചേട്ടനും ഭാര്യയുമാണ് അനിലിന് തുണയായി മാറിയത്.

കുടുംബ പോര് മുറുകിയപ്പോൾ അമ്മ കോകിലാ ബെൻ ഇടപെട്ട് അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി. അംബാനി കുടുംബത്തിലെ വഴക്കിനെ തുടർന്ന് 2005ലാണ് സഹോദരന്മാർ വേർപിരിയുന്നത്. എണ്ണ, പ്രക്രൃതി വാതക ബിസിനസ് മുകേഷ് ഏറ്റെടുത്തപ്പോൾ, ടെലികോം, ഊർജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിന് ലഭിച്ചത്.

ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോവുകയായിരുന്നു. എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാ അംഗമായതും അതിന് വേണ്ടി. അങ്ങനെ രാഷ്ട്രീയക്കാർക്കും കോടിക്കണക്കിന് രൂപ നൽകി. ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ സഹായിക്കാൻ ആരുമില്ല. പൊട്ടിക്കരഞ്ഞ് ചേട്ടനോട് സഹായം ചോദിച്ചു. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തനാകുകയായിരുന്നു.