റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വ്യാഴാഴ്ച വീണ്ടും ഹൂതികളുടെ വ്യോമാക്രമണമുണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിൽ നിന്ന് ഹൂതികൾ വിക്ഷേപിച്ച ഡ്രോണാണ് ആക്രമണം നടത്താനൊരുങ്ങിയത്. എന്നാൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകർത്തു. 

സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ യുഎഇയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ശക്തമായി അപലപിച്ചു. 

സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. ജനങ്ങളെയും അവരുടെ വസ്തുവകകളും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അറബ് സഖ്യസേനാ വക്താവ് പ്രതികരിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുന്നതായും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.