റിയാദ്: ഹൂതി വിമതർ സൗദി അറേബ്യ ലക്ഷ്യമിട്ട് വെള്ളിയാഴ്‍ച നടത്തിയ രണ്ട് ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തി. സൗദി ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ ചെങ്കടലിൽ സ്‍ഫോടക വസ്‍തുക്കൾ നിറച്ചെത്തിയ ബോട്ട് അറബ് സഖ്യസേന തകർക്കുകയായിരുന്നു. ഇതിന് പുറമെ സൗദിയിൽ ആക്രമണം നടത്താനായി ഹുതികൾ വിക്ഷേപിച്ച ആളില്ലാ വിമാനവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർക്കാൻ സാധിച്ചതായി അറബ് സഖ്യസേന അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ സൗദി അറേബ്യയിലെ ജിസാനിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു വാഹനത്തിനും അന്ന് കേടുപാടുകൾ സംഭവിച്ചു.