തൃശൂർ: പലവിധത്തിൽ തട്ടിപ്പുകൾ നടക്കുന്ന കേരളത്തിൽ ഇപ്പോഴിതാ മറ്റൊരു സാമ്പത്തിക തട്ടിപ്പുകൂടി. അറബിയുടെ പേരു പറഞ്ഞു നിരന്തരം തട്ടിപ്പുകൾ നടത്തിവന്നയാൾ പിടിയിലായത്. അറബിയിൽ നിന്നും സഹായം വാങ്ങി നല്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു തട്ടിപ്പു നടത്തിയത്. ഇങ്ങനെ നിവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അരീക്കോട് സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ (അറബി അസൈനാർ -62) തൃശൂരിൽ അറസ്റ്റിലായി.

പെരിന്തൽമണ്ണ സ്വദേശിനി സുഹറയുടെ പരാതിയിലാണ് അറസ്റ്റിലായത്. നിരാലംബരായ സ്ത്രീകളെ ല്ക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. പെരിന്തൽമണ്ണ നഗരസഭയിൽ വീടിന് അപേക്ഷ നൽകാൻ സുഹറ പോകുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇവരെ കോട്ടക്കലിലെ അറബിയിൽനിന്ന് സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.

വീട് നിർമ്മാണം, ചികിത്സ തുടങ്ങിയ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ. സ്‌നേഹം നടിച്ച് അറബിയെ കാണിച്ച് തരാമെന്ന് അറിയിച്ച് വിളിച്ചുവരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി.

അറബി തൃശൂരിൽ യതീംഖാനയിലാണെന്നും അവിടെ കാണാമെന്നും അറിയിച്ച് മലപ്പുറം സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം അവരുടെ കൈവശമുണ്ടായിരുന്ന 2,000 രൂപയും രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും വാങ്ങിയ അസൈനാർ പള്ളിയിൽ നമസ്‌കരിച്ച് വരാമെന്ന് പറഞ്ഞ് കടന്നുകളഞ്ഞു.

2020 മുതൽ കേരളത്തിന് പുറത്തുപോയ അസൈനാർ മൊബൈൽ നമ്പർ പലതവണ മാറ്റി ഉപയോഗിച്ചതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതോടെ വീണ്ടും സംസ്ഥാനം വിട്ടു. തുടർന്ന് മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൃശൂരിലെത്തിയെന്ന് കണ്ടെത്തിയപ്പോഴാണ് പിടികൂടിയത്.

മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് അസൈനാറിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ലാൽകുമാർ, എസ്‌ഐ എ. ജോർജ് മാത്യു, ഗ്രേഡ് എഎസ്ഐ സി.എൻ. ഗോപിനാഥൻ, സി.പി.ഒമാരായ പി. ഹരീഷ് കുമാർ, വി.ബി. ദീപക്ക്, സൈബർ സെൽ ഉദ്യോഗസ്ഥരായ സുഹൈൽ ബാസിത്, കെ.എസ്. ശരത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.