മോസ്‌കോ: നായ്ക്കളെ പെറ്റായി വളർത്തുന്ന മനുഷ്യന്റെ പതിവ് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. പിൽക്കാലത്ത് വന്യമൃഗങ്ങലെ പോലും ഇണക്കി വളർത്താൻ മനുഷ്യർക്ക് സാധിക്കുന്നു. പാമ്പിനെയും പുലിയെയുമെല്ലാം വീട്ടിൽ വളർത്തുന്ന പലരും ലോകത്തിന്റെ നാനാ കോണിലുണ്ട്. റഷ്യയിലെ കിഴക്കൻ സൈബീരിയയിലെ നോവോസിബിർസ്‌കയിലെ വെറോണിക്ക എന്ന യുവതിക്ക് പ്രിയ ഒരു കരടിയോടാണ്.

ആർച്ചി എന്നു പേരിട്ടിരിക്കുന്ന ഭീമൻ കരടി ഇവരുടെ ഓമനയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ വളർത്തുന്നു. വെറോണിക്ക ഡിച്ച്ക മീൻപിടിക്കാൻ പോകുമ്പോഴും ഒപ്പം കൂട്ടുക ആർച്ചിയെയാണ്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ ജംഗിൾ ബുക്കിലെ ബല്ലുവും മൗഗ്ലിയും പോലെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. രണ്ട വർഷം മുമ്പാണ് സഫാരി പാർക്കിൽ നിന്നും ആർച്ചിയെ രക്ഷപെടുത്തിയത്. ഇതോടെ വെറോണിക്ക വീട്ടിൽ പെറ്റായി ആർച്ചിയെ വളർത്തി. ഇരുവരും ഉറ്റചങ്ങാതിമാരും ആത്മബന്ധമുള്ളവരുമായി.

വഞ്ചിയിൽ കയറി മീൻപിടിക്കാൻ പോകാനും ആർച്ചിയെയും വെറോണിക്ക് ഒപ്പം കൂട്ടും. ഇങ്ങനെ ഒപ്പം കൂട്ടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്. കറുത്ത പാന്റും ഷർട്ടും തൊപ്പിയും ധരിച്ച സുന്ദരിയായ യുവതി അതിഭീമനായ ഒരു കരടിക്കൊപ്പം കൂളായിരുന്ന് മീൻ പിടിക്കുന്നു. ആരും നോക്കിപ്പോകുന്ന ചിത്രമാണ്. ആർച്ചി വീട്ടിലെ ഒരു അംഗമാണെന്നാണ വെറോണിക്ക പറയുന്നത്. ഭക്ഷണം ഒരുമിച്ചു കഴിക്കും ഒരുമിച്ചു കിടന്നുറങ്ങുകയും ചെയ്യുമെന്നും യുവതി പറയുന്നു.

ഓരോ പുതിയ സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ അവൻ കൂടുതൽ സന്തോഷവാനാണ് എന്നാണ് വെറോണിക്ക പറയുന്നത്. ക്യാമറ കണ്ടാലും പോസ് ചെയ്യുന്ന ആർച്ചി ഇപ്പോൾ സോഷ്യൽ മീഡിയയുടെയും താരമാണ്.