തൃക്കരിപ്പൂർ: പയ്യന്നൂർ നഗരത്തിലും തൃക്കരിപ്പൂരിലും ശാഖകളുള്ള അറേബ്യൻ ജൂവലറിയും കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു കൊണ്ടുവന്നിരിക്കുന്നത് . തൃക്കരിപ്പൂർ ടൗണിലുള്ള അറേബ്യൻ ജൂവലറി ഇടപാടുകാരിൽ നിന്ന് ചുരുങ്ങിയത് 20 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. പയ്യന്നൂർ ടൗണിൽ മൂന്ന് നില വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അറേബ്യൻ ജൂവലറി 25 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ ജൂവലറിയുടെ ആസ്ഥാനം തൃക്കരിപ്പൂരിലുള്ള ജൂവലറിയാണ്. വെള്ളാപ്പിൽ താമസിക്കുന്ന പ്രവാസി ഷാഹുൽഹമീദാണ് അറേബ്യൻ ജൂവലറിയുടമ. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ മുസ്്ലീം ലീഗിലെ ഏ.ജി.സി ബഷീറിന്റെ സഹോദരീ ഭർത്താവാണ് ഷാഹുൽ ഹമീദ് . 20 വർഷമായി അറേബ്യൻ ജൂവലറി തൃക്കരിപ്പൂർ പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 3 വർഷമായി ഈ ജൂവലറിയിൽ ഒരു ഗ്രാം സ്വർണം പോലുമില്ല.

സ്വർണ്ണവും പണവുമായി 25 കോടിയോളം രൂപ ഷാഹുൽഹമീദ് ഇടപാടുകാരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ജൂവലറി നിത്യവും തുറന്നു വെക്കുന്നത് നിക്ഷേപകരുടെ കണ്ണിൽ പ്പൊടിയിടാനാണ്. പയ്യന്നൂരിലുള്ള അറേബ്യൻ ജൂവലറിയും നിത്യവും തുറന്നു വെക്കുന്നുണ്ട്. ഏ.ജി.സി. ബഷീറിന്റെ മരുമകൻ ഷാഹിദാണ് തൃക്കരിപ്പൂർ ജൂവലറി 6 വർഷം നടത്തിയത്.

ഇപ്പോൾ ഒരു മാനേജർ മാത്രമാണ് ജൂവലറിക്ക് കാവൽ. ഒന്നരകിലോ സ്വർണം വരെ പ്രതിദിനം വ്യാപാരം നടന്നിരുന്ന ജൂവലറിയാണ് 3 വർഷമായി ഒരു ഗ്രാം സ്വർണം പോലുമില്ലാതെ തുറന്നു വെക്കുന്നത്. ഉടമ ഷാഹുൽ ഹമീദ് ജൂവലറിയിൽ വരാറില്ല. ജൂവലറി നടത്തിയിരുന്ന ആശ്വാസ് പദ്ധതിയിലുള്ള പണം മുഴുവൻ മുടക്കിയവരും ലാഭ വിഹിതം മോഹിച്ച് ലക്ഷങ്ങൾ റൊക്കം നിക്ഷേപിച്ചവരും നിത്യവും ജൂവലറിയിലെത്തുന്നുണ്ട്. അറേബ്യൻ

ജൂവലറിയുടെ പയ്യന്നൂർ ശാഖയിൽ മാത്രം 25 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഒരു കോടി നിക്ഷേപിച്ചവർക്ക് മുമ്പ് പ്രതിമാസം അര ലക്ഷം രൂപ പലിശ നൽകിയിരുന്നുവെങ്കിലും പിന്നീട് പലിശയും മുടങ്ങി. തൃക്കരിപ്പൂർ അറേബ്യൻ ജൂവലറിക്കെട്ടിടം ഏ.ജി.സി. ബഷീറിന്റെ ഭാര്യ പിതാവിന്റേതാണ്.