കണ്ണൂർ: രാമനാട്ടുകര സ്വർണ കടത്തിലെ മുഖ്യ ആസുത്രകനെന്ന് കരുതുന്ന അർജുൻ ആയങ്കി കണ്ണൂരിലെ ചില ഉന്നത സിപിഎം നേതാക്കളുടെ അടുപ്പക്കാരനെന്ന് സൂചന. അർജുൻ ആയങ്കിയെ കസ്റ്റംസ് തെരയുന്ന സാഹചര്യത്തിൽ സ്വർണ കടത്ത് കേസിൽ സംശയത്തിന്റെ മുൾമുന തങ്ങളിലേക്ക് നീണ്ടു വരുമോയെന്ന ആശങ്കയിലാണ് ചില ഉന്നത സിപിഎം നേതാക്കൾ.

രാമാനാട്ടുകരയിലെ സ്വർണക്കടത്ത് സംഘത്തിന്റെ ബുദ്ധികേന്ദ്രം അർജുനാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇയാൾ രായ്ക്കുരാമാനം വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. എടയന്നൂർ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധം പുലർത്തുന്ന അർജുൻ ആയങ്കി കൊടി സുനിയും സംഘവും ടി.പി വധക്കേസിലെ തുടർന്ന് ഒളിവിൽ താമസിച്ച മുടക്കോഴി മലയിലേക്ക് കടന്നു കളഞ്ഞതായാണ് സൂചന.

രാമനാട്ടുക്കര കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് എൻഫോഴ്‌മെന്റാണ്. ലോക്കൽ പൊലിസിന്റെ സഹായമില്ലാതെ മുടക്കോഴിമല പോലെയുള്ള ഒരു സ്ഥലത്തു നിന്നും ഒളിവിൽ കഴിയുന്നവരെ പിടികൂടാനാവില്ല. മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് മുടക്കോഴി മല. സിപിഎം പാർട്ടി ഗ്രാമത്തിലെ വനാന്തര പ്രദേശങ്ങളിലൊന്നാണ് ഇത്. വ്യാജവാറ്റ് റെയ്ഡിനു പോലും പൊലിസോ എക്‌സൈസോ മുടക്കോഴി മലയിൽ വഴി തെറ്റിപ്പോലും കയറാറില്ല.

ടി.പി വധക്കേസിലുൾപ്പെടെ വിവിധ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികൾക്ക് സിപിഎം ഒളിതാവളമൊരുക്കിയത് ഇവിടെയാണ്. ആകാശ് തില്ലങ്കേരിയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൊന്നാണ്. അർജുൻ ആയങ്കിയെ സംരക്ഷിക്കുകയെന്നത് കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ ആവശ്യങ്ങളിലൊന്നാണ്. കസ്റ്റംസ് അന്വേഷണത്തിന്റെ ചൂടും പുകയും അടങ്ങിയിട്ട് കോടതിയിൽ കീഴടങ്ങാനാണ് പരിപാടി.

അഴിക്കൽ കപ്പക്കടവ് വിടുള്ള അർജുൻ ഏറെ കാലമായി കണ്ണൂർ പള്ളിക്കുന്നിലെ ഇല്ലിക്കൽ എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത്. പള്ളിക്കുന്നിൽ വാടക വീടെടുത്ത് താമസിച്ചു വരുന്ന ഇയാൾ ആഡംബര ജീവിതമാണ് നയിച്ചു വരുന്നതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. റിയൽ എസ്റ്റേറ്റ് -ഷെയർ മാർക്കറ്റ് ബിസിനെസാണെന്നാണ് ഇയാൾ അടുപ്പമുള്ളവരുടെയും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

ഓരോ തവണയും ഓരോ ആഡംബര കാറിലാണ് ചീറിപ്പാഞ്ഞു പോകൽ വീട്ടിൽ വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളൂ.എന്നാൽ കഴിഞ്ഞ വർഷം ലോക് ഡൗൺ തുടങ്ങിയതു മുതൽ ഇയാൾ നാട്ടിൽ തന്നെയുണ്ടായിരുന്നു. കോവിഡ് കാലമായതിനാൽ ബിസിനസ് ഡള്ളാണെന്നായിരുന്നു നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി അർജുൻ സജീവമായി പ്രവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സിപിഎം സൈബർ പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നു.

ഇതു മാത്രമല്ല കണ്ണുരിലെ ചില നേതാക്കളുടെ വലിയ ഫാനായിരുന്ന അർജുൻ ഇവർ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും നിറഞ്ഞ സാന്നിധ്യവുമാണ്. സോഷ്യൽ മീഡിയായിൽ സിപിഎമ്മിന്റെ പോരാളിയായാണ് അർജുൻ അറിയറപ്പടുന്നത്. ചില നേതാക്കളിടുന്ന പോസ്റ്റുകൾക്ക് അനുകൂല കമന്റിടുന്നതും വിവിധി വിഷയങ്ങളിൽ പ്രതികരിക്കുന്നും പതിവാണ്.

അർജുനെതിരെ സ്വർണക്കടത്ത് കേസിൽ വ്യക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. എങ്കിലും റെയ്ഡ് വിവരം ചോർന്നതിനാൽ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. കസറ്റംസിലെ ചതിയന്മാരാണ് ഇതിന് പിന്നിലെന്നാണ് സംശയം. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ രക്ഷപ്പെട്ടത്. ഇയാളുടെ ഭാര്യയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ നിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയാണ് കസ്റ്റംസ് മടങ്ങിയത്.