കണ്ണൂർ: കള്ളപ്പണ കേസിൽ പി.ബി അംഗത്തിന്റെ മകൻ ബിനീഷ് കോടിയേരി ബാംഗ്‌ളൂരിലെ ജയിലിന് അകത്തു കിടക്കുമ്പോൾ മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനുള്ള നേതൃത്വത്തിന്റെ ധാർമ്മികത സിപിഎമ്മിൽ ചർച്ചയാകുന്നു. ബിനീഷ് കോടിയേരിയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് നേരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്ത് ബിനീഷുമായി അടുപ്പം പുലർത്തിയവരാണ് ഇപ്പോൾ കസ്റ്റംസ് കുരുക്കിൽ വീണിരിക്കുന്നത് 'നേരത്തെ പാനൂരിലെ ക്വട്ടേഷൻ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ബിനീഷിനുണ്ടായിരുന്നതുകൊടി സുനിയുടെ സംഘങ്ങൾ ബിനീഷിന്റെ നിർദ്ദേശപ്രകാരം കണ്ണൂരിന് പുറത്ത് നിരവധി സ്ഥലങ്ങളിൽ ക്വട്ടേഷൻ പണിക്ക് പോയിട്ടുണ്ട്.

ഒരു കാലത്ത് ബംഗ്‌ളൂരിൽ വരെ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊടുക്കുന്നതിന് ബിനീഷിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു കണ്ണുരിൽ നിന്നുള്ള ക്വട്ടേഷൻ സംഘങ്ങൾ'. കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ നിയന്ത്രിക്കുന്നത് മൂന്നക്ഷരത്തിൽ നഗരത്തിലും പാർട്ടി വൃത്തങ്ങളിലും അറിയപ്പെടുന്നയാളാണ്. നേരത്തെ ബിനീഷ് കോടിയേരിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഇയാൾ കണ്ണൂരിൽ ബിനാമിയെപ്പോലെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അർജുൻ ആയങ്കി അടക്കമുള്ള സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻസംഘത്തിലെ പ്രധാനിയായി മാറി.

കണ്ണൂർ നഗരത്തിനടുത്തെ 'ചാലാട് സ്വദേശിയായ ഇയാൾ കണ്ണൂരിലെ പാർട്ടിക്കാർക്കിടയിൽ എൻപിആർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയെങ്കിലും കണ്ണൂരിലെ സിപിഎം നേതാക്കളുമായും കണ്ണൂർ നഗരത്തിനു സമീപത്തെ സിപിഎം ലോക്കൽ കമ്മിറ്റിയുമായി ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ' നേരത്തെ ബിനീഷ് കോടിയേരിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നതായ റിപ്പോർട്ടുകൾ. സി. പി. എം നേതാക്കൾ തള്ളിക്കളയുന്നില്ലെങ്കിലും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിശദീകരണം.

ഇതിനിടെ സ്വർണക്കടത്തുമായി അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കള്ളക്കടത്ത് സംഘങ്ങളുടെ പട്ടിക മുഖം നോക്കാതെ തയ്യാറാക്കാൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച വന്നതായി വിമർശനം ഉണ്ടായതിനെത്തുടർന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ. വിനോദ് കുമാർ കർശന നിലപാടിലേക്ക് നീങ്ങിയത്.

കുഴൽപ്പണം, കഞ്ചാവ്, സ്വർണകള്ളക്കടത്ത്, ക്വട്ടേഷൻ- ഗുണ്ടാ വിളയാട്ടം, തീവ്രവാദം തുടങ്ങിയവ വഴി പണം കണ്ടെത്തുന്ന സംഘങ്ങളിൽ അധികവും മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തി സംസ്ഥാന സർക്കാരിന് വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. 2019 ജൂൺ 16ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ചയുണ്ടാവുകയും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് സർക്കുലർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ ഈ കാര്യം പർച്ചയാവുകയും ആരോപണങ്ങൾ സ്വന്തം മകനിലേക്കെത്തുമെന്ന സാഹചര്യമുണ്ടാവുകയും ചെയ്തപ്പോൾ കോടിയേരി പതുക്കെ തടിയൂരുകയായിരുന്നു ഇതോടെയാണ് ക്വട്ടേഷൻ - മാഫിയ സംഘങ്ങൾക്കെതിരെ വെറും ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥകളിലേക്ക് സിപിഎം പ്രചാരണം ഒതുങ്ങുന്നത്. അണികളെ ബോധ്യപ്പെടുത്താനായുള്ള ചടങ്ങുകൾ മാത്രമായ പ്രതിഷേധം പിന്നീട് സ്വാഭാവികമായി നിലയ്ക്കുകയും ചെയ്തു. ഇപ്പോൾ അർജുൻ ആയങ്കിയുടെ വിവാദമുണ്ടായപ്പോൾ അന്ന് നടത്തിയ പ്രതിഷേധവും പാർട്ടി പരിപാടികളും കാൽനട ജാഥകളും ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങൾക്കെതിരെ മുഖം രക്ഷിച്ചു കൊണ്ട് സിപിഎം പിടിച്ച നിൽക്കുന്നത്.