കണ്ണൂർ: സ്വർണക്കത്ത് കേസിൽ പൊലീസ് തിരയുന്ന അർജുൻ ആയങ്കിയും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. ഐ.ആർ.പി.സിയുടെ ഹെൽപ് ഡെഡ്കിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുന്നവത്. അർജുൻ ആയങ്കിയെ തള്ളി ഷാജർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നത്.

പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നും ഷാജർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. അർജുൻ ആയങ്കിയുടെ സിപിഎം ബന്ധം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

അതിനിടെ അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷൻ സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ സജീവ ഇന്ന് ചർച്ച ചെയ്യും. ഇവരുമായി ബന്ധം സ്ഥാപിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ചർച്ച നടത്തും. പാർട്ടിക്കാർ എന്ന വ്യാജേനെയാണ് സൈബറിടങ്ങളിൽ കള്ളക്കടത്തുകാരുടെ പ്രവർത്തനം.

കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്കകത്ത് സജീവ ചർച്ചയാണ് അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ ഇടപാടുകൾ. പ്രത്യക്ഷത്തിൽ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതിങ്ങനെ പോകുകയായിരുന്നു. ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങി ഇവർക്കെതിരെ ജാഥയൊക്കെ നടത്തിയിരുന്നു. എന്നാൽ, പേരെടുത്ത് പറയാതെയായിരുന്നു പ്രതിഷേധം.

രാമനാട്ടുകര അപകടത്തിന് പിന്നാലെ, ആ സ്വർണ്ണക്കടത്തിന്റെ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് പുറത്തു വന്നതിന് പിന്നാലെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇവരെ പേരെടുത്ത് വിമർശിച്ചുകൊണ്ട് രംഗത്തു വന്നത്. അപ്പോഴേക്കും സിപിഎം പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യതയുള്ളവരായി ഇവർ മാറിയിരുന്നു. പാർട്ടിയുടെ ഔദ്യോഗിത ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള, സൈബർ ആർമികളിലെ താരപരിവേഷമുള്ള ആളുകളായി രണ്ടുപേരും മാറി.

ഇതിനിടെയാണ് ഇപ്പോൾ ഇവർക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ ജില്ലാ ഘടകം രംഗത്തെത്തിയത്. ഇവർ കള്ളക്കടത്തുകാരാണെന്നും പാർട്ടി അണികൾ ഇവരിൽ നിന്ന് മാറിനില്ക്കണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.