ചെന്നൈ: സംഘപരിവാർ എതിർപ്പിനെ തുടർന്ന് അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ചു. തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാലയാണ് പുസ്തകം പിൻവലിച്ചത്. 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്' എന്ന പുസ്തകമാണ് പിൻവലിച്ചത്. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്'.

എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന് വൈസ് ചാൻസലർ കെ. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്ണന്റെ 'മൈ നേറ്റീവ് ലാൻഡ്: എസ്സെയ്‌സ് ഓൺ നേച്ചർ' നിലബസിൽ ഉൾപ്പെടുത്തും. '2017 മുതലാണ് 'വാക്കിങ് വിത്ത് കോമ്രേഡ്‌സ്' സിലബസിൽ ഉൾപ്പെടുത്തിയത്. ഒരാഴ്ചമുമ്പ് അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവൽക്കരിക്കുവെന്ന് എഴുതി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു സമിതി രൂപീകരിച്ച് ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു' - വൈസ് ചാൻസലർ കെ. പിച്ചുമണി പറഞ്ഞു.

പുസ്തകത്തിനെതിരെ എ.ബി.വി.പി പരാതി നൽകിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നുവന്നതായും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം മൂന്നാം സെമസ്റ്ററിലാണ് പുസ്തകം ഉൾപ്പെടുത്തിയിരുന്നത്. മൂന്നുവർഷം പുസ്തകം പാഠ്യവിഷയവുമായിരുന്നു. പുസ്തകം ഇറക്കുന്നതിന് മുമ്പ് 2010ൽ ഔട്ട്‌ലുക്ക് മാഗസിനിൽ ലേഖനമായി വന്നിരുന്നു.

മൂന്നുവർഷമായി വിദ്യാർത്ഥികളിൽ മാവോവാദി, നക്‌സൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് എ.ബി.വി.പി നേതാവ് സി. വിഗ്‌നേഷ് പറഞ്ഞു. പുസ്തകം പിൻവലിക്കാൻ തയാറായില്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കുമെന്നും പ്രതിഷേധം ആരംഭിക്കുമെന്നും വിഗ്‌നേഷ് ഭീഷണി ഉയർത്തിയിരുന്നു.