പനാജി: ഗോവ പിടിക്കാൻ വേണ്ടി വമ്പൻ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് വൻ വാഗ്ദാനങ്ങളുമായി എത്തിയത്. 3000 രൂപ തെഴിൽരഹിത വേതനം (ചിലർക്ക് 5000 വരെയാകും), സ്വകാര്യ മേഖലയിലെ ജോലികൾക്ക് 80 ശതമാനം പ്രാദേശിക സംവരണം എന്നിവയടക്കം ഏഴിലധികം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.

അഴിമതിക്കെതിരെ പോരാടുമെന്നും ഒരു വീട്ടിൽ ഒരാൾക്ക് ജോലി നൽകുമെന്നും കെജ്‌രിവാൾ ഉത്തരാഖണ്ഡുകാർക്ക് വാഗ്ദാനം നൽകിയിരുന്നു. 'ഗോവ ഒരു മനോഹരമായ സംസ്ഥാനമാണ് ...ആളുകൾ നല്ലവരാണ്... ദൈവം ഗോവക്ക് എല്ലാം നൽകി. പക്ഷേ രാഷ്ട്രീയക്കാരും പാർട്ടികളും കൊള്ളയടിച്ചു. ഈ കൊള്ള അവസാനിപ്പിക്കേണ്ടതുണ്ട്. വിപുലമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കെജ്രിവാൾ പറഞ്ഞു.

ഗോവയുടെ പ്രധാന വരുമാന മാർഗമായ ടൂറിസത്തെ കോവിഡ് മഹാമാരി അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തൊഴിൽ നഷ്ടമായവർക്ക് തൊഴിൽരഹിത വേതനം നൽകും. അതുപോലെ ഖനന വ്യവസായത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രതിമാസം 5000 രൂപ നൽകുമെന്നും കെജ്‌രിവാൾ പറഞ്ഞു. കുടുംബത്തിൽ നിന്ന് തൊഴിൽരഹിതരായ ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്തു. ഇതോടൊപ്പം സ്‌കിൽ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും ഗോവർ യുവതക്ക് ആപ് ഉറപ്പുനൽകി.

ഗോവയിലെ പ്രമോദ് സാവന്ത് സർക്കാർ കുടിവെള്ളം സൗജന്യമായി നൽകുന്നതും വാതിൽപടി സേവനങ്ങളും വർഷങ്ങൾക്ക് മുമ്പേ ഡൽഹിയിൽ ആപ് നടപ്പാക്കിയിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. സാവന്ത് ഡൽഹി മോഡൽ പകർത്താൻ ശ്രമിക്കുകയാണെന്നും ഒറിജിനൽ ഉള്ളപ്പോൾ ഡ്യൂപ്ലക്കേറ്റിന് പിറകേ പോകുന്നേത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്ത കെജ്‌രിവാൾ കർഷകരുടെ ബിൽ സർക്കാർ അടക്കുമെന്നും പറഞ്ഞു.