തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം മേയറായി 21കാരിയായ ആര്യ രാജേന്ദ്രനെ നിശ്ചയിച്ചത് കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്‌. ഇരുപത്തിയൊന്ന്‌ വയസ്സുകാരിയെ തലസ്ഥാന നഗരത്തെ നയിക്കാൻ എൽഡിഎഫ്‌ തീരുമാനിക്കുമ്പോൾ സമൂഹത്തിന്റെയാകെ പിന്തുണയും ആര്യയ്‌ക്ക്‌ ലഭിച്ചിരുന്നു. ഇപ്പോഴിതാ, രാജ്യവും കടന്ന്‌ താരമാകുകയാണ്‌ ആര്യ. ജർമ്മൻ ഫ്രഞ്ച് ഇറ്റാലിയൻ റഷ്യൻ പത്രങ്ങളിലും മറ്റ് വിദേശ ഭാഷാ പത്രങ്ങളിലും ആര്യയുടെ മേയർ പദവി വാർത്തയായി.

എസ്‌എഫ്‌ഐ നേതാവായ ആര്യയെ മേയറാക്കിയ സിപിഎം തീരുമാനം രാഷ്‌ട്രീയ ഭേദമില്ലാതെ കേരളത്തിൽ ചർച്ചാവിഷയമാണെന്ന്‌ ബർലിൻ ആസ്ഥാനമായുള്ള ജർമ്മൻ പത്രമായ "ടാസ്‌' റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്‌ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ സന്തോഷം എന്നും രാജേന്ദ്രൻ പ്രതികരിച്ചു. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്‌ത്രീകൾക്ക് പ്രചോദനമാകുമെന്നും ടാസ്‌ റിപ്പോർട്ടിൽ പറയുന്നു. ജർമ്മൻ പത്രത്തിന്‌ പുറമേ നിരവധി ഫ്രഞ്ച് പത്രങ്ങളിലും വാർത്തയുണ്ട് .

ആന്ധ്രയിൽ ഡിവൈഎഫ്‌ഐ ഇറക്കിയ കലണ്ടറിലും കേരളത്തിൽ നിന്നുള്ള യുവ സാരഥികളാണ്‌ താരം. ആര്യയ്‌ക്ക്‌ പുറമേ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റായ 21 കാരി രേഷ്‌മ മറിയം റോയ്‌, മലമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 23 കാരി രാധിക മാധവൻ, ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 22 കാരി പി ശാരുതി, വയനാട്‌ പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ 23 കാരി അനസ്‌ റോഷ്‌ന സ്‌റ്റെഫി എന്നിവരുടെ ചിത്രവും കലണ്ടറിൽ ഉണ്ട്‌. എല്ലാവരും സിപിഎം പ്രതിനിധികളാണ്‌.