തിരുവനന്തപുരം: ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും. മുടവന്മുകളിൽ നിന്നുള്ള വാർഡ് കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. 21 വയസുള്ള ആര്യ രാജേന്ദ്രനെ മേയറാക്കാൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.

ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി കൂടിയാണ് ആര്യയെ കാത്തിരുക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും. മുടവന്മുകൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു ആര്യ.

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്സ് വിദ്യാർത്ഥിയായ ആര്യ എസ്.എഫ്.െഎ. സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.