കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി ബന്ധം കോൺഗ്രസിന് ഏൽപ്പിച്ച പരുക്ക് വളരെ വലുതാണ്. ഈ ബന്ധത്തിൽ തുടക്കം മുതൽ എതിർപ്പു രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. അദ്ദേഹം ആ നിലപാട് ആവർത്തിച്ചു രംഗത്തു വന്നു. വെൽഫെയർ പാർട്ടിയുമായി ബന്ധം വേണ്ടിയിരുന്നില്ലെന്ന് ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി.

താൻ എപ്പോഴും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിന് എതിരാണെന്ന് വ്യക്തമാക്കിയ ആര്യാടൻ വെൽഫെയർ പാർട്ടിയേയും ആർഎസ്എസിനെ ഒരുപോലെ എതിർക്കണമെന്നും കൂട്ടിച്ചേർത്തു. മതേതരത്വം ഉയർത്തി പിടിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂ എന്നും ആര്യാടൻ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലീഗിന് കോൺഗ്രസ് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ലീഗിന് വർഗീയ മുഖമാണെന്ന പ്രചാരണം വിലപ്പോകില്ലെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ സിപിഎം ജോസ് കെ മാണിക്ക് കീഴടങ്ങിയെന്നും ആര്യാടൻ ആരോപിച്ചു. വർഗീയ ഉപയോഗിച്ച് വോട്ട് പിടിക്കാനാണ് ഇടത് ശ്രമമെന്നും ബിജെപിയും വർഗീയത ആയുധമാക്കുകയാണെന്നും ആരോപിച്ച ആര്യാടൻ മതേതരത്വം ഉയർത്തി പിടിച്ചാൽ മാത്രമേ കോൺഗ്രസിന് ജയിക്കാനാകൂ എന്ന് വ്യക്തമാക്കി.