മുംബൈ: ലഹരിമരുന്ന് കേസിൽ, ആര്യൻ ഖാന് ജാമ്യത്തിനായി കോടതി വച്ചത് 14 ഉപാധികൾ. ബോംബെ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും ഉപാധികൾ വ്യക്തമാകാത്തതിനാൽ ആര്യന് ജയിലിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകുന്നേരത്തോടെ 23 കാരന് പുറത്തിറങ്ങാം.

ഉപാധികൾ ഇങ്ങനെ:

ഒരുലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് സമർപ്പിക്കണം.

പാസ്‌പോർട്ട് സറണ്ടർ ചെയ്യണം.

അനുമതിയില്ലാതെ രാജ്യം വിടരുത്.

സമാന പ്രവർത്തികളിൽ ഏർപ്പെടരുത്.

സുഹൃത്ത് അർബാസ് മർച്ചന്റ് അടക്കമുള്ള മറ്റുപ്രതികളുമായി ബന്ധപ്പെടരുത്. മാധ്യമങ്ങളോട്് സംസാരിക്കരുത്.

ഇവയിൽ ഏതെങ്കിലും ലംഘിച്ചാൽ, ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് അപേക്ഷ നൽകാം.

കോടതി ഉത്തരവ് പ്രത്യേക ആന്റി നാർക്കോട്ടിക്‌സ് കോടതിയിൽ എത്തിച്ച ശേഷം വേണം റിലീസ് ഓഡർ ഇറക്കേണ്ടത്. 5.30 യ്ക്ക് മുമ്പ് ജയിലറുടെ പക്കൽ വിചാരണ കോടതിയുടെ റിലീസ് ഓഡർ എത്തിയാൽ മാത്രമേ ആര്യൻ ഖാന് ഇന്ന് പുറത്തിറങ്ങാൻ കഴിയുകയുള്ളു. വൈകിയാൽ, ഒരു രാത്രി കൂടി ജയിലിൽ കഴിയണം. ഇന്നു തന്നെ ആര്യനെ പുറത്തിറക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ പ്രതീക്ഷ.

അതസമയം, ആര്യന് ജാമ്യം കിട്ടിയ വാർത്ത കരഞ്ഞുകൊണ്ടാണ് നടൻ ഷാരൂഖ് ഖാൻ കേട്ടതെന്ന് അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി പറഞ്ഞു. മൂന്നുനാലു ദിവസമായി ഷാറുഖ് ഖാൻ ആകെ ദുഃഖിതനായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടർച്ചയായി കാപ്പി കുടിച്ചു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ചിരിക്കുകയാണ്. ജാമ്യ വാർത്ത വലിയ ആശ്വാസമായി. അപ്പോൾ സന്തോഷത്തോടെ കരഞ്ഞുവെന്നും മുകുൾ റോഹത്ഗി പറഞ്ഞു. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം അഭിഭാഷകർക്കും മാനേജർ പൂജ ദദ്‌ലാനിക്കുമൊപ്പം ഷാരൂഖ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അതിനിടെ, സഹതടവുകാർക്ക് നിയമ സഹായവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ആര്യൻ വാഗ്ദാനം ചെയ്തുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജാമ്യവാർത്തയറിഞ്ഞ് ആരാധകർ ഷാറുഖിന്റെ വസതിക്കു മുന്നിലേക്ക് ഒഴുകി. പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദം പങ്കുവച്ചു.

മുംബൈയിൽനിന്നു ഗോവയിലേക്കുള്ള ആഡംബരക്കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്തെന്ന കേസിൽ ഈ മാസം 2നു രാത്രിയാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്.

പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി. 8നു ജയിലിലേക്കു മാറ്റി. കീഴ്‌ക്കോടതികൾ 3 വട്ടം ജാമ്യഹർജി തള്ളിയതോടെയാണു ഹൈക്കോടതിയിലെത്തിയത്.