മുംബൈ: ലഹരിക്കേസിൽ ആര്യൻ ഖാൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞതിന്റെ ആശ്വാസത്തിലാണ് ഖാൻ കുടുംബം.മകന്റെ ഭാവി ജീവിതം സുരക്ഷിതമാക്കി അഭിനയത്തിന്റെ തിരക്കിലേക്ക് മാറാൻ ഒരുങ്ങുകയാണ് ഷാരുഖ് ഖാൻ.അതിന്റെ ആദ്യപടിയായി ആര്യന് ബോഡി ഗാർഡിനെ നിയമിച്ചിരുന്നു.

ആര്യന് ബോഡി ഗാർഡിനെ നിയമിക്കുന്നുവെന്നറിഞ്ഞ് നിരവധി അപേക്ഷകളാണ് ഷാറൂഖ് ഖാന് ലഭിച്ചത്.എന്നാൽ പൊതുവേ അന്തർമുഖനായ ആര്യന് പുതിയൊരാളെ വേണ്ടെന്ന തീരുമാനത്തിലേക്ക് കുടുംബം എത്തുകയും ഷാരൂഖിന്റെ തന്നെ ഏറ്റവും വിശ്വസ്തമായ അംഗരക്ഷകനെ മകന്റെ സുരക്ഷയ്ക്കായി നിയമിക്കുകയുമായിരുന്നു.ഇതിന് പിന്നാലെയാണ് മകന് ലൈഫ് കോച്ചിനെ നിയമിക്കാൻ ഷാരുഖ് ഒരുങ്ങുന്നത്.23കാരനായ ആര്യൻ ഖാന് ജീവിതത്തിൽ പുതിയ പാഠങ്ങളും ഉപദേശങ്ങളും നൽകാനായി 'ലൈഫ് കോച്ചി'നെ ഷാരൂഖ് നിയമിക്കുന്നതായാണ് ബോളിവുഡിൽ നിന്ന് പുറത്തുവരുന്ന പുതിയ വാർത്തകൾ.

ഋത്വിക് റോഷന്റെ മാർഗനിർദേശകനായ അർഫീൻ ഖാനെ ആര്യന്റെ മാർഗനിർദേശകനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ഋത്വിക്കിന്റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടങ്ങളിൽ മാർനിർദ്ദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു. മുൻ ഭാര്യ സൂസൻ ഖാനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന കാലഘട്ടത്തിലായിരുന്നു ഇത്.ആര്യന്റെ അറസ്റ്റ് മുതൽ പിന്തുണയുമായി ഋത്വിക് ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലാണ് ഋത്വിക് നടത്തിയത്. ഷാരൂഖും ഋത്വികും തമ്മിലുള്ള വ്യക്തിബന്ധം തന്നെയാണ് ആര്യന് ലൈഫ് കോച്ചായി അർഫീൻ ഖാനെ നിയമിക്കുന്നതിന് പിന്നിലെന്നാണ് വിവരം.

നേരത്തെ, ഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരായ തെളിവുകൾ കണ്ടെത്താനായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വാട്‌സ്ആപ് ചാറ്റുകളിൽ നിന്ന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഒരേ കപ്പലിൽ യാത്ര ചെയ്‌തെന്ന് കരുതി ആര്യൻ ഖാൻ, അർസാബ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്കെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത് ഖാൻ കുടുംബത്തിന് ഉണ്ടാക്കിയ ആശ്വാസം ചെറുതായിരുന്നില്ല.