മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാന് കുരുക്ക് മുറുക്കി എൻസിബി. ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ള പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ആര്യന്റെ ഫോണിൽനിന്നു ലഭിച്ചുവെന്നും എൻസിബി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ആര്യൻ ഖാന് വേണ്ടി അഭിഭാഷകൻ സതീഷ് മാനി ഷിൻഡെയാണ് ഹാജരായത്.

ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുണ്ടെന്നും രാജ്യാന്തര ലഹരിബന്ധം സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകൾ ലഭിച്ചതായും ലഹരിമരുന്നുകൾ വൻതോതിൽ വാങ്ങുന്നതിനുള്ള ചർച്ചകൾ നടന്നതായി കണ്ടെത്തിയെന്നും എൻസിബി കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വേണമെന്നും എൻസിബി കോടതിയിൽ ആവശ്യപ്പെട്ടു. ആര്യൻഖാന് അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്ന കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും വിതരണം ചെയ്യാൻ കൂടിയ അളവിൽ ലഹരിമരുന്ന് സംഭരിച്ചിരുന്നുവെന്നും എൻസിബി കോടതിയെ അറിയിച്ചു.

ആഡംബരക്കപ്പലിൽ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവ് ഇല്ലെന്നും ആര്യൻഖാന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മാനി ഷിൻഡെ കോടതിയെ അറിയിച്ചു. കേസിൽ രണ്ടുമണിക്കൂറിലധികമായി കോടതിയിൽ വാദം തുടരുകയാണ്. നേരത്തെ മയക്കുമരുന്ന് കേസിന് മലയാളി ബന്ധവും സംശയത്തിലായരുന്നു. മലയാളിയെന്ന് കരുതുന്ന ശ്രേയസ് നായരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അർബാസ് മർച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നൽകിയതെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്. ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനുൾപ്പെടെയുള്ളവർ പോയ ആഡംബരക്കപ്പലിൽ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

ആരാണ് ലഹരിമരുന്നു നൽകിയതെന്ന് ആര്യനും അർബാസും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എൻസിബി ആര്യനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവരാണ് എൻ.സി.ബി ചോദ്യം ചെയ്തുവരുന്നത്.

നൂപുർ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. കപ്പലിൽ നടക്കുന്ന പാർട്ടിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

അതിനിടെ കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ ഖാന്റെ വെളിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യൻ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനിടെ എൻ.സി.ബി. ഉദ്യോഗസ്ഥർക്ക് മുന്നിൽ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചോദ്യം ചെയ്യലിലുടനീളം ആര്യൻ തുടർച്ചയായി കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.