തിരുവനന്തപുരം: ആര്യങ്കോട് നാലുവയസുകാരൻ മകനെ അച്ഛൻ തട്ടിക്കൊണ്ടുപോയിട്ട് രണ്ടര ആഴ്‌ച്ചയായിട്ടും ഇരുട്ടിൽതപ്പി കേരളാ പൊലീസ്. ഇതുവരെയും കാണാതായ മകനേയോ തട്ടിക്കൊണ്ടുപോയ നന്ദകുമാറിനേയോ പറ്റി ഒരു തുമ്പും കണ്ടെത്താൻ കേസന്വേഷിക്കുന്ന ആര്യങ്കോട് പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം നന്ദകുമാറിന്റെയും കുട്ടിയുടെയും ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി.

ഒരാഴ്‌ച്ച മുമ്പ് നന്ദകുമാർ കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ ലൊക്കേഷൻ കൃത്യമായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് പൊലീസിന്റെ വീഴ്‌ച്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇപ്പോൾ കർണാടകയിൽ രണ്ട് സംഘമായി തിരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. സിഐയുടെ നേതൃത്വത്തിൽ നേരിട്ടാണ് തിരച്ചിൽ. കഴിഞ്ഞ ആഴ്‌ച്ച എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതുവരെയും ഇരുവരും എവിടെയാണെന്നതിനെ കുറിച്ച് യാതൊരു സൂചനയും അവർക്ക് ലഭിച്ചിട്ടില്ല.

കഴിഞ്ഞ നവംബർ 23 നാണ് നന്ദകുമാർ കുട്ടിയെ കാണാനെന്ന വ്യാജേന സഹോദരനൊപ്പം ചിത്രയുടെ വീട്ടിലെത്തി കുട്ടിയുമായി കടന്നുകളഞ്ഞത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നേ ദിവസം യാത്ര ചെയ്തവരുടെ കൂട്ടത്തിൽ നന്ദകുമാറും കുട്ടിയും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു അച്ഛനും മകനും തമ്പാനൂരിൽ നിന്നും യാത്ര പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ കയറിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും അവർ ട്രയിനിലും ബസിലും കയറാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.

കണ്ണൂരിലെ നന്ദകുമാറിന്റെ കുടുംബവീട്ടിൽ പരിശോധന നടത്തിയ പൊലീസ് അവരവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മംഗലാപുരത്തും ബാംഗ്ലൂരും അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറുടെ പ്രവർത്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടിയെ കാണാതായി പതിനെട്ട് ദിവസമായിട്ടും കുട്ടിയെ പറ്റി ഒരറിവുമില്ലാത്തതാണ് അമ്മ ചിത്രയെ ആശങ്കയിലാക്കുന്നത്.

ഭർത്താവുമായി പിരിഞ്ഞ് മകനോടൊപ്പമാണ് കഴിഞ്ഞ എട്ട് മാസമായി ചിത്ര ആര്യങ്കോടുള്ള വീട്ടിൽ താമസിക്കുന്നത്. നന്ദകുമാർ കുട്ടിയെയും കൊണ്ട് കടന്ന ഉടൻതന്നെ ചിത്ര ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി നൽകിയെങ്കിലും നന്ദകുമാർ ഉപേക്ഷിച്ചുപോയ ബൈക്ക് മാത്രമാണ് പൊലീസിന് ലഭിച്ചത്. നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാൾ പറഞ്ഞതൊക്കെ വെള്ളം തൊടാതെ വിശ്വസിച്ച പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി അയാളെ പറഞ്ഞുവിടുകയായിരുന്നു.

തലേദിവസം കുട്ടിയുടെ നാലാം ജന്മദിനമായിരുന്നു. പിറ്റെന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാർ സഹോദരനോടൊപ്പം കുട്ടിയെ കാണണമെന്ന ആവശ്യവുമായി വീട്ടിലെത്തുന്നത്. കുട്ടിയെ എടുത്തുകൊണ്ട് നന്ദകുമാർ ബൈക്കിലേയ്ക്ക് കയറുമ്പോൾ ബൈക്ക് യാത്ര ഇഷ്ടമായ മകനെ വച്ചുകൊണ്ട് ചെറിയദൂരം ഓടിക്കാനാണെന്നാണ് കരുതിയതെന്നാണ് ചിത്ര പറയുന്നത്. നന്ദകുമാറിന്റെ സഹോദരൻ അവിടെ ഇരിക്കുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ മകനെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തുപോയ നന്ദകുമാർ പിന്നീട് തിരിച്ചുവന്നില്ലെന്ന് ചിത്ര പറയുന്നു. റെന്റ് എ ബൈക്കിലാണ് ഇയാൾ വന്നത്.

അസ്വാഭാവികത തിരിച്ചറിഞ്ഞ ഉടനെ തന്നെ ചിത്ര ആര്യങ്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും അവർ നന്ദകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് വസ്ത്രമെടുക്കാൻ വന്നതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് അയാൾ മറുപടി നൽകിയത്. അതിന് ശേഷം അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അയാൾ സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത ബൈക്ക് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ നിന്നും പൊലീസ് കണ്ടെത്തി. അവിടെ നിന്നും അയാൾ ബസിൽ കയറിയെന്നാണ് കരുതുന്നത്.

റെന്റ് എ ബൈക്കിൽ എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. സഹോദരനെ ചിത്രയുടെ വീട്ടിൽ ഇരുത്തിയ ശേഷമായിരുന്നു മകനുമായി പോയത്. അതുകൊണ്ട് തന്നെ തിരിച്ചു വരുമെന്ന് തന്നെ ഏവരും കരുതി. എന്നാൽ മൊബൈൽ സ്വച്ച് ഓഫായതോടെ സംഭവത്തിന്റെ ഗൗരവം പൊലീസിനും മനസ്സിലായി. ഇതോടെ അന്വേഷണവും വ്യാപകമാക്കി. കണ്ണൂരിലെ തളിപ്പറമ്പാണ് നന്ദകുമാറിന്റെ വീട്. ഇവിടേയും കുട്ടിയെ തേടി പൊലീസ് എത്തി. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.

കുട്ടിയെ കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും കുട്ടിയെ കാണാനെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച സഹോദരനെ ഇന്നലെ പൊലീസ് ജാമ്യത്തിൽവിട്ടു. നന്ദകുമാറിന് ചില സ്വഭാവവൈകൃതങ്ങളുണ്ടെന്നും അതിനാലാണ് അയാൾ കുട്ടിയെ കൊണ്ടുപോകുന്നതിൽ ഭയമെന്നും കുട്ടിയുടെ അമ്മ ചിത്ര മറുനാടനോട് പറഞ്ഞു. ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലും മംഗലാപുരത്തും ബാംഗ്ലൂരിലും തിരച്ചിൽ നടത്തിയെങ്കിലും നന്ദകുമാറിന്റെ പൊടി പോലും കിട്ടിയില്ല.

ഒരാഴ്‌ച്ച മുമ്പ് നന്ദകുമാർ ചിത്രയെ ഫോൺ വിളിച്ച് കുട്ടിയെ തിരിച്ചെത്തിക്കാമെന്ന് അറിയിച്ചിരുന്നു. അതിന് ശേഷം പൊലീസിനേയും സാമാനകാര്യവുമായി അയാൾ വിളിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നാല് ദിവസം ഓൺ ആയിരുന്ന ഫോൺ അതിന് ശേഷം ഓഫാകുകയായിരുന്നു. എന്നാൽ നന്ദകുമാർ കർണാടകയിലുണ്ട് എന്നല്ലാതെ മറ്റൊരു വിവരവും കണ്ടെത്താനോ ഫോൺ ലൊക്കേറ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല. നന്ദകുമാറിന് കുതിര പന്തയത്തിലും അതിന് സമാനമായ പല പണ ഇരട്ടിപ്പിലും പങ്കുണ്ടെന്ന് ചിത്ര പറയുന്നു. ഇതാണ് അമ്മയുടെ ആശങ്കയ്ക്ക് കാരണം. നന്ദകുമാറിന്റെ അധോലോക ബന്ധങ്ങൾ പൊലീസും ഭാഗികമായി ശരിവയ്ക്കുന്നു.