മുംബൈ: സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിൽ വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ. വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

'അനുരാഗ് കശ്യപിനും തപ്സി പന്നുവിനും സംഭവിച്ചത് ഈ രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല. ഇതിപ്പോൾ എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് സംഭവിക്കും. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും തടയുന്നതിനുമുള്ള മാർഗമായാണ് ആദായ നികുതി വകുപ്പിനെയും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം വഴികളിലൂടെ ജനങ്ങളെ നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്,' അശോക് ചവാൻ പറഞ്ഞു.

അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിർമ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്. 22 സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേർന്ന ആരംഭിച്ച നിർമ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ൽ ആരംഭിച്ച കമ്പനി 2018ൽ പ്രവർത്തനം നിർത്തിയിരുന്നു. അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സർക്കാരിന്റെ വിവിധ നടപടികളിൽ വിമർശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കർഷക നിയമങ്ങൾക്കുമെതിരെ പരസ്യമായി ഇവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.