കാബൂൾ: താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് നിറയെ പണവുമായെന്ന് റിപ്പോർട്ട്. അഫ്ഗാൻ വിട്ട് താജിക്കിസ്താനിൽ അഭയം തേടിയെങ്കിലും നിഷേധിച്ചതോടെ അഷ്റഫ് ഗനി ഒമാനിലേക്ക് കടന്നു. വൈകാതെ അദ്ദേഹം യു.എസിലേക്ക് പോകുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബും ഗനിക്കൊപ്പമുണ്ടെന്നാണ് വിവരം.

ഭരണം നഷ്ടപ്പെട്ട് ഗനി രാജ്യം വിട്ടത് പ്രത്യേക രീതിയിലാണെന്നും നാല് കാറുകൾ നിറയെ പണവുമായാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് റഷ്യൻ എംബസി വക്താവ് നികിത ഐഷെൻകോ പറയുന്നത്. വാർത്താ ഏജൻസിയായ സ്പുട്നിക്കിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

'നാല് കാറുകൾ നിറയെ പണവുമായാണ് അഷ്റഫ് ഗാനി നാടുവിട്ടത് എന്നത് വലിയ പ്രത്യേകതയാണ്. പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മുഴുവൻ അതിൽ കൊള്ളാത്തതിനെ തുടർന്ന് ബാക്കി റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നു,' റഷ്യൻ നയതന്ത്ര വക്താവ് നികിത ഐഷെൻകോ ആരോപിച്ചു.