തിരുവനന്തപുരം: നമ്മൾ എത്രയൊക്കെ മാജിക്ക് പഠിച്ച് അവതരിപ്പിക്കുകയും കാഴ്‌ച്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്താൽപ്പോലും ചിലപ്പോൾ ജീവിതം നമുക്ക് മുന്നിൽ കാട്ടിത്തരുന്ന മാജിക്കുകൾക്ക് മുന്നിൽ അവയൊക്കെ നിഷ്പ്രഭമാകും.അത്രയ്ക്ക് കരുത്തും വിസ്മയിപ്പിക്കാനുള്ള കഴിവുമുണ്ടാകും ജീവിത്തത്തിന്റെ മാജിക്കിന്.തന്റെ ജാലവിദ്യയിലുടെ കാഴ്‌ച്ചക്കാരെ ആകാംഷഭരിതരാക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ വരെ ഇടം നേടുമ്പോഴും ജീവിതം തനിക്ക് മുന്നിൽ കാണിച്ച മാജിക്കിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് തിരുവനന്തപുരം സ്വദേശി അശ്വിൻ.ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട അമ്മയെ തിരിച്ചു നൽകിയാണ് അശ്വിന് മുന്നിൽ ജീവിതം വിസ്മയമായത്.

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന വിതുര സ്വദേശിയായ അശ്വിൻ, ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു.പിന്നീട് അച്ഛൻ ജീവനൊടുക്കി. അച്ഛന്റെ അമ്മ വിശാലാക്ഷിയാണു കൂലിപ്പണി ചെയ്ത് അശ്വിനെ പഠിപ്പിച്ചത്. ഒറ്റപ്പെടലിന്റെ വേദനകൾ അശ്വിൻ മറന്നത് ബാലപ്രസിദ്ധീകരണങ്ങളിൽ വന്ന ചെറുമാജിക്കുകൾ പഠിച്ചും അവതരിപ്പിക്കാൻ ശ്രമിച്ചുമാണ്.ഈ ശ്രമം അശ്വിന് മാജിക്കിനോടു കൂടുതൽ അടുപ്പിച്ചു.പത്താം ക്ലാസിൽ 70% മാർക്കോടെ ജയിച്ചപ്പോൾ വിതുര സ്‌കൂളിൽ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെയാണ് ഏക ബന്ധുവായ മുത്തശ്ശി വിശാലാക്ഷി മരിക്കുന്നത്. അതോടെ 16 വയസ്സിൽ ജീവിതത്തിലെ എല്ലാ വേരുകളും അറ്റു.

പക്ഷെ മാജിക്കിൽ വിശ്വസിച്ച അശ്വിൻ ജീവിതം തനിക്കുമുന്നിൽ വല്ലതും കരുതിവെച്ചുകാണും എന്ന പ്രതീക്ഷയിൽ മുന്നോട്ട് പോയി.ആ ഇടയ്ക്കാണ് മജീഷ്യനെ ആവശ്യമുണ്ടെന്ന പത്രപരസ്യം ശ്രദ്ധയിൽ പെടുന്നത്.അങ്ങിനെ അശ്വിൻ തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റിൽ എത്തി. വിവരം അറിയിക്കാമെന്നു പറഞ്ഞു മടക്കിയെങ്കിലും അശ്വിൻ മടങ്ങാൻ തയ്യാറായില്ല. പ്രതീക്ഷയോടെ തലസ്ഥാനത്തു തങ്ങി. നിത്യ ചെലവിനായി ബീയർ കുപ്പികൾ പെറുക്കി വിറ്റു കിട്ടിയ വരുമാനം കണ്ടെത്തി.പക്ഷെ താമസസ്ഥലത്ത് ചിലർ ഉപദ്രവിച്ചപ്പോൾ നിവൃത്തിയില്ലാതെ നാട്ടിലേക്കു മടങ്ങി.

ആ നാളുകളിലൊന്നിലാണ് മാജിക് പ്ലാനറ്റിൽ നിന്നു ജീവിതം മാറ്റി മറിച്ച വിളിയെത്തിയത്. 2016 ൽ അവിടെ ജോലിക്ക് കയറി.പിന്നിട് അശ്വിന്റെ ഏക ലക്ഷ്യം അമ്മയെ കണ്ടെത്തുക എന്നതായിരുന്നു. മണക്കാട് അമ്മയുടെ കുടുംബ വീടിന് അടുത്തുനിന്നു വരുന്ന, പ്ലാനറ്റിലെ ഫുഡ്‌കോർട്ട് ജീവനക്കാരിയുടെ അന്വേഷണത്തിൽ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം കിട്ടി. നമ്പർ തപ്പിയെടുത്ത് അശ്വിൻ വിളി തുടങ്ങി. ഒടുവിൽ ചിറയിൻകീഴ് അഗതി മന്ദിരത്തിൽ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന വിവരം കിട്ടിയതോടെ അവിടേക്ക് കുതിച്ചു.

പക്ഷെ അമ്മ അശ്വിനെ തിരിച്ചറിഞ്ഞില്ല.എങ്കിലും ആശ്വിന് സങ്കടമൊന്നുമില്ല.കാരണം മാജിക് പ്രകടനത്തിന് 23ാം വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയ അശ്വിന് മുന്നിൽ ജീവിതം കാണിച്ച വിസ്മയമായിരുന്നു അമ്മയെ തിരിച്ചുകിട്ടിയത്.'അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല. ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്‌ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നൽകണം. അമ്മയെ അഗതി മന്ദിരത്തിൽ നിന്നു കൂട്ടിക്കൊണ്ടു പോകണം' അശ്വിൻ പറയുന്നു.

ഇനി വേണ്ടത്, അമ്മയോടൊത്തു കഴിയാൻ ഒരു വീടാണ്. അതും ജിവിതം തനിക്കു സമ്മാനിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇപ്പോൾ അശ്വിൻ