ദുബായ്: ഏഷ്യൻ തൊഴിലാളികളെ ഉപദ്രവിച്ച് രസിക്കുകയും അത് വിഡിയോയിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നാല് അറബ് യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. ദുബായ് പബ്ലിക് പ്രോസിക്യൂഷനാണ് നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. ഏഷ്യൻ തൊഴിലാളികളോട് മനുഷ്യത്വഹീനമായി പെരുമാറുന്നതാണ് വിഡിയോയിലുള്ളത്.ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്.

തിരക്കേറിയ തെരുവിൽ കടകളോട് ചേർന്ന് നിൽക്കുന്ന തൊഴിലാളികളെ ചവിട്ടുകയും തള്ളുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്നു.എന്നാൽ തൊഴിലാളികൾ പീഡനം നിസ്സഹായതയോടെ സഹിക്കുന്നതല്ലാതെ പ്രതികരിക്കുന്നില്ല.ഇതാണ് വീഡിയോയിലുള്ളത്.

നാല് പേരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കനാണ് ഉത്തരവ്.വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതായും വ്യക്തമാക്കി. വിവരസാങ്കേതിക വിദ്യയോ കംപ്യൂട്ടറോ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്ന രീതിയിൽ പ്രവർത്തിച്ചാലും ഉപദ്രവിച്ചാലും 5 ലക്ഷം ദിർഹം വരെ പിഴയാണ് യുഎഇ നിയമമനുസരിച്ചുള്ള ശിക്ഷ. അനുമതിയില്ലാതെ മറ്റാളുകളുടെ പടങ്ങൾ പോസ്റ്റ് ചെയ്താലും ഇതേ ശിക്ഷ തന്നെ ലഭിക്കും.