ഗുവാഹത്തി: അതിക്രമം നേരിടുമ്പോൾ സ്ത്രീകൾ തന്നെ പ്രതികരിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ സജീവമാകാറുണ്ട്.ഇത്തരം പ്രതികരണങ്ങൾ ഉണ്ടായാൽ അതിക്രമങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും കുറവുണ്ടാകുമെന്നാണ് പൊതുവെ പറയാറുള്ളതും.എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കുറവാണെന്നതാണ് ഒരു വസ്തുത.എന്നാൽ ഇപ്പോഴിത മാതൃക പരമായ ഒരു പോരാട്ടം പെൺകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നു.അസാമിലെ ഗുവാഹത്തിയിലാണ് സംഭവം.തന്നെ കയറിപിടിച്ച യുവാവിനെ അതിസമർത്ഥമായി കീഴടക്കി പൊലീസിൽ ഏൽപ്പിച്ചിരിക്കുകയാണ് പെൺകരുത്ത്.

സംഭവം ഇങ്ങനെ; ഗുവാഹത്തിയിലെ രുക്മിണി നഗറിലാണ് സംഭവം.റോഡരികിൽക്കൂടി നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് വഴി ചോദിക്കാനെന്ന പേരിലാണ് യുവാവ് സ്‌കുട്ടി ഓരം ചേർത്തത്.ചോദിച്ചു. ചോദിച്ച സ്ഥലം അറിയില്ലെന്ന് പെൺകുട്ടി മറുപടി നൽകി. തൊട്ടുപിന്നാലെ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ചു.

ഒരു നിമിഷം പകച്ചെങ്കിലും സംയമനം കൈവിടാതെ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു പെൺകുട്ടി.ഉടൻ തന്നെ പെൺകുട്ടി യുവാവിന്റെ സ്‌കൂട്ടറിൽ ശക്തമായി പിടിച്ചുവലിച്ചു. ഇതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറും യുവാവും സമീപത്തെ ഓടയിൽ വീണു. അവിടുന്ന് യുവാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് ഷർട്ടിന് കുത്തിപ്പിടിച്ച് ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും ഓടിയെത്തി.

നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെ അവർ സ്ഥലത്തെത്തി. യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഗുവാഹത്തി പൊലീസ് ട്വീറ്റ് ചെയ്തു.ചോദ്യം ചെയ്യുന്ന വീഡിയോയും പെൺകുട്ടി സമൂഹമാധ്യമത്തിലുടെ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് പെൺകുട്ടിയുടെ ധൈര്യത്തെയും സമചിത്തതയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

അപൂർവ്വമായെങ്കിലും ഇത്തരണം പ്രതികരണങ്ങൾ ഉണ്ടായാൽ പ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറയുമെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.