തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന ഓർഗനൈസർ മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി ആർഎസ്എസ് നേത്യത്വം.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഡൽഹിയിൽ നിന്ന് ബിജെപി നേതൃത്വമാണ്. അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ പട്ടികയിൽ പേരുണ്ടാകും. പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതിൽ അർഥമില്ല. ബാലശങ്കർ പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കൂടുതൽ പ്രതികരണം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആർ.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞു.

ബാലശങ്കറിനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നിശ്ചയിക്കുന്ന സ്ഥാനാർത്ഥി തന്നെയാണ് ആർഎസ്എസിന്റേതും. ബാലശങ്കർ പറഞ്ഞത് ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. ബാലശങ്കർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്ന കാര്യം സംഘത്തെ അറിയിച്ചിരുന്നില്ല, സ്ഥാനാർത്ഥികളെ ബിജെപി ആണ് നിശ്ചയിക്കുന്നത്. അതാണ് നമ്മുടെ സ്ഥാനാർത്ഥി. ഇത്തരം ചർച്ചകളൊന്നും എവിടേയും നടന്നിട്ടില്ല. ബിജെപി ആണ് മത്സരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലശങ്കറിന്റെ ഓർഗനൈസർ പാരമ്പര്യത്തേയും ഗോപാലൻകുട്ടി മാസ്റ്റർ തള്ളി. ബാലശങ്കർ കുറച്ച് കാലം ഓർഗനൈസറിൽ ഉണ്ടായിരുന്നു എന്നുമാത്രമേ ഉള്ളുവെന്നും ആർഎസ്എസ് അല്ലാത്ത ആളുകളും ഓർഗനൈസർ പത്രാധിപരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന് ബാലശങ്കർ വെളിപ്പെടുത്തിയത്.