കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ജസ്റ്റിസ് കെമാൽ പാഷ. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാകുന്നതെന്നും ജുഡിഷ്യൽ ഓഫിസർക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയർത്തിയതെന്നും കെമാൽ പാഷ മലയാള മനോരമ ഓൺലൈനിനോട് പറഞ്ഞു.. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയ്ക്കുണ്ടായ ദുരനുഭവത്തിൽ അങ്ങേയറ്റം സങ്കടമുള്ളയാളാണ് താനെന്നും കെമാൽ പാഷ പറഞ്ഞു

ഇര പൊട്ടിക്കരഞ്ഞിട്ടും കോടതി ഇടപെട്ടിട്ടില്ല എന്നാണ് ഒരു ആരോപണം. കോടതികളിൽ പൊട്ടിക്കരയൽ ഒരു പുതുമയല്ല, ആ കുട്ടിക്കുണ്ടായ ദുരനുഭവം അത്ര വലിയതാണ്. സങ്കടകരമായ കാര്യമാണ്, അത് അത്ര വലിയ ദ്രോഹവുമാണ്. പക്ഷെ, പൊട്ടിക്കരയുന്നു എന്ന് പറഞ്ഞ്, കരച്ചിൽ കണ്ട് കോടതിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല.കാരണം കോടതിയുടെ ജോലി അതല്ല. 'വിത്തൗട്ട് ഫിയർ ഓർ ഫേവർ ഓർ അഫക്ഷൻ ഓർ ഇൽ വിൽ' ആണ് കോടതി തീരുമാനം എടുക്കേണ്ടത്. ഒരാൾ സങ്കടപ്പെടുന്നത് നമ്മൾ കാണും എന്നത് ശരിയാണ്, അത് മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. അവർ പ്രതികരിച്ചില്ല എന്നു പറയുമ്പോൾ നിയമവിരുദ്ധമായ ഒരു ചോദ്യം ചോദിക്കുമ്പോൾ ഉറപ്പായും പ്രതികരിക്കും. അതല്ല, നിയമവിരുദ്ധമല്ലാത്ത ഒരു ചോദ്യം ചോദിക്കുമ്പോൾ സാക്ഷി കരഞ്ഞാൽ ജഡ്ജിക്ക് ഒന്നും പറയാനാവില്ല, ചോദ്യങ്ങൾക്കു മുന്നിൽ കരഞ്ഞു നിന്നതുകൊണ്ട് കാര്യമില്ല.

ജുഡിഷ്യൽ ഓഫിസർക്കെതിരെ പറയുന്നത് അവരെ കെട്ടിയിട്ട് അടിക്കുന്നതു പോലെയാണ്. അവർക്ക് ഒന്നും പറയാൻ ഒരു മാർഗവുമില്ല. കോടതിയിൽ ഉയർത്തിയ കാര്യങ്ങൾ വച്ച് ഈ ജഡ്ജിയുടെ മുന്നിൽ വച്ച് കേസ് മാറ്റിയിരുന്നെങ്കിൽ അവരുടെ ക്രെഡിബിലിറ്റി എവിടെ പോകുമായിരുന്നു എന്ന് ആലോചിക്കണം.ഈ കേസ് ഇൻകാമറ പ്രൊസീഡങ്‌സാണ്. പുറത്ത് നമ്മളാരും കണ്ടിട്ടില്ല. ഇത്രയധികം വക്കീലന്മാർ ക്രോസ് വിസ്താര സമയത്ത് ഇരുന്നെന്നു പറയുന്നത്, ഇത്രയധികം പ്രതികൾ ഉള്ളതിനാലാണ്. ക്രോസ് എക്‌സാമിൻ ചെയ്യുമ്പോൾ സ്വാഭാവികമായും കുറെ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അത് പ്രതികളുടെ അവകാശമാണ്. നമ്മളുടെ നീതിന്യായ വ്യവസ്ഥയിലുള്ള അവകാശമാണെന്നും കെമാൽ പാഷ പറഞ്ഞു.