കൊല്ലം: വഴക്കിനെത്തുടർന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ തുമ്പികുന്നിൽ ഷാൻ മൻസിലിൽ ആതിര (28)യാണ് മരിച്ചത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്ടോക്ക് ചെയ്തതിനെ തുടർന്നുള്ള വഴക്കാണ് പ്രശ്‌നമായത്

വഴക്കിനെത്തുടർന്ന് ഷാനവാസ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. ഇരുവരും അഞ്ചൽ ഇടമുളയ്ക്കൽ തുമ്പികുന്നിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. വിവാഹിതനായ ഷാനവാസ്  രണ്ടു വർഷമായി ആതിരയോടൊപ്പമാണ് താമസം. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഇവർ വിവാഹിതരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

കഴിഞ്ഞദിവസം രാത്രി ഏഴോടെ ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ദേഹത്ത് തീപടരുന്നതാണ്. ഷാനവാസിനും പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്.

ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.