മുംബൈ: എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും. എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതോടെയാണിത്. ഏഴുവർഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസർവ് ബാങ്കിന്റെ അഭിപ്രായം.ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം.

2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്ന് റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ പറയുന്നു.എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കൽ, ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക.നിലവിൽ ഉപഭോക്താക്കൾക്ക് ബാങ്ക് എ.ടി.എമ്മിൽനിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന് ഈടാക്കാം.

മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.എ.ടി.എം സ്ഥാപിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ബാങ്കുകളാണ് ചെലവുകൾ വഹിക്കുന്നത്. അതിനാൽ നിരക്കുകൾ വർധിപ്പിക്കാൻ ബാങ്കുകളും തയാറാകും. ഓരോ ബാങ്കും വ്യത്യസ്ത നിരക്കുകളാണ് എ.ടി.എം സേവനങ്ങൾക്ക് ഈടാക്കുന്നത്.

2019 ജൂണിൽ എ.ടി.എം നിരക്കുകൾ പുതുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിച്ചിരുന്നു. അതിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.