കുളനട: നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോയ്ക്കും കൈവരിക്കും ഇടയിൽ ഞെരിഞ്ഞമർന്ന് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. പന്തളം മുടിയൂർക്കോണം അറത്തിൽ മുക്കിനു സമീപം കളീക്കൽ കെ.ജി. രാജു (48) ആണു മരിച്ചത്. എം.സി റോഡിൽ കുളനട ഒന്നാം പുഞ്ചയ്ക്കും ഓർത്തഡോക്സ് പള്ളി ചാപ്പലിനുമിടയ്ക്ക് ഇന്നുച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു അപകടം.

സ്വന്തം ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടതിനു ശേഷം അടുത്തുള്ള കടയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു രാജു. ഓട്ടോയുടെ ഇടതു വശത്തു ചാരി നിന്നു പോക്കറ്റിൽ നിന്നു പണം എടുത്തു കൊണ്ടിരിക്കെ ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കാർ അമിത വേഗത്തിലെത്തി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കൈവരിക്കും ഓട്ടോറിക്ഷയ്ക്കുമിടയിൽ ഞെരുങ്ങി രാജുവിന് ഗുരുതരമായിപരുക്കേറ്റു. പ്രാഥമിക ശുശ്രൂഷ നല്കിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുമ. മക്കൾ: വിദ്യാർത്ഥികളായ രേഷ്മ, രജീഷ്. സംസ്‌കാരം ഞായർ രാവിലെ 11നു വീട്ടു വളപ്പിൽ.