മൂന്നാർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റർ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകർത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി 1.30 മണിയോടെ എത്തിയ കാട്ടാന വീട്ടിനു മുമ്പിൽ നിർത്തിയിരുന്ന ഓട്ടോ കൊമ്പുകൊണ്ട് കോർത്ത് കുത്തിമറിച്ചിട്ടു.

ഏറെ നേരം ലയത്തിനു സമീപം നിലയുറപ്പിച്ച ശേഷമാണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ഓട്ടോയാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി ഈ ലയത്തിനു സമീപമെത്തിയ കാട്ടാന വീടിനു സമീപത്തുണ്ടായിരുന്ന വാഴകൾ നശിപ്പിച്ചിരുന്നു. ഓട്ടോറിക്ഷകൾ കാട്ടാന തകർക്കുന്നത് പതിവാണ്. കാട്ടാന ശല്യം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ ആവശ്യപ്പെട്ടു. മാസങ്ങൾക്കു മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനു സമീപത്തെ വീട്ടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാകളും മോട്ടോർ ബൈക്കുകകളും കാട്ടാന തകർത്തിരുന്നു.