തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു. കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

യുവമോർച്ച മാർച്ചിനുനേരെ അഞ്ചുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോർച്ച പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റു. പിന്നാലെ വന്ന എ.ബി.വി.പി മാർച്ചിലും സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിരുന്നു.

കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. കൊല്ലത്തും കോഴിക്കോട്ടും തൃശൂരും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.