തൃശൂർ: തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപി സംസ്ഥാന വക്താവും പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായ ബി. ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് ബിജെപിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കം ചർച്ചയായിരുന്നു.എങ്കിലും തെരഞ്ഞെടുപ്പിനെ അത് അത്രകണ്ട് ബാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടിക്കാണില്ല.

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ അക്കൗണ്ട് തുറന്നത് ബിജെപിക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും ബി ഗോപാലകൃഷഅണന്റെ പരാജയം കനത്ത തിരിച്ചടിയാണ്.കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ മത്സരിച്ചത്. 186 വോട്ടുകൾക്ക് ആയിരുന്നു ഗോപാലകൃഷ്്ണന്റെ പരാജയം.ഇ പരാജയം വരുംദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറിക്ക് ഇടയാക്കും.ബിജെപിക്കുള്ളിലെ ചേരിപ്പോരാണ് ഗോപാലകൃഷ്ണൻ പരാജയപ്പെടാൻ കാരണമെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം തടയുകയെന്ന ലക്ഷ്യത്തോടെ ബിജെപിയിലെ പ്രബല വിഭാഗം വോട്ടുമറിച്ചതായി പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.

ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിൽ തോറ്റത് ഗോപാലകൃഷ്ണന് വലിയ തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. സുരേഷിനോടാണ് ഗോപാലകൃഷ്ണൻ തോൽവി സമ്മതിച്ചത്.തദ്ദേശ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ഗോപാലകൃഷ്ണൻ വലിയ താൽപ്പര്യമില്ലായിരുന്നുവെന്ന് തുടക്കത്തിലേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആർഎസ്എസ്സിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകുന്നത്.

തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാവ് തന്നെ മൽസരിക്കണമെന്നായിരുന്നു ആർഎസ്എസ് നിർദ്ദേശം.ശക്തമായ മൽസരം കോർപറേഷനിൽ കാഴ്ചവയ്ക്കണമെങ്കിൽ മുതിർന്ന നേതാവ് തന്നെ വേണമെന്നായിരുന്നു ആർഎസ്എസ് നിലപാട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോർപറേഷൻ ഡിവിഷനുകളിൽ പതിനെട്ടു ഡിവിഷനുകളിൽ ബിജെപി. ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇ നേട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ആർഎസ്എസ് ഇത്തരത്തിലൊരു നീക്കം നടത്തിയത്.

കുട്ടൻകുളങ്ങര ഡിവിഷനിലെ നിലവിലുള്ള വനിതാ കൗൺസിലറെ മാറ്റിയതിൽ ഒരു വിഭാഗം പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് ഗോപാലകൃഷ്ണൻ മത്സരിക്കാനെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് താൽകാലികമായി ഈ പിണക്കത്തിന് അറുതി വരുത്തിയത്.

ഗോപാലകൃഷ്ണന്റെ തോൽവി ബിജെപി ജില്ല ഘടകത്തിലെ ചേരിപ്പോര് രൂക്ഷമാക്കും.ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയം കൊയ്തപ്പോൾഎൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്നെ തോൽപ്പിക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.