കൊച്ചി: ലത്തീൻ കത്തോലിക്ക, ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെയും പരിവർത്തിത പട്ടികജാതിക്കാരെയും മുസ്ലിങ്ങളെയും പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർക്കു സംവരണാനുകൂല്യങ്ങൾ നൽകുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി.

കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നൽകിയ ഹർജി ഏതെങ്കിലും തരത്തിലുള്ള പഠനമോ പരിശോധനകളോ നിയമപരമായ സാദ്ധ്യതകളോ വിലയിരുത്താതെയാണെന്ന് ചണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.

പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകണം.സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ മുസ്‌ളിം, ക്രിസ്ത്യൻ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടിക ജാതിയിൽ നിന്നുള്ള പരിവർത്തിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഹർജിക്കാർ വാദിച്ചു.

സവർണ വിഭാഗങ്ങൾക്ക് സംവരണം ലഭ്യമല്ലെങ്കിലും അവർ മുസ്‌ളിം മതമോ ക്രിസ്തുമതമോ സ്വീകരിച്ചാൽ സംവരണത്തിന് അർഹരാകുന്ന സ്ഥിതിയുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ മുസ്‌ളിങ്ങളോ ക്രിസ്ത്യാനികളോ പിന്നാക്ക വിഭാഗങ്ങളല്ലെന്നും ഹർജിക്കാർ വാദിച്ചു.

എന്നാൽ, ഭരണഘടന, മറ്റു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ- പട്ടികജാതി-പട്ടിക വർഗ- പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചതെന്നും സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.