കൊച്ചി: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ എം.സി. ഖമറുദ്ദീൻ എംഎ‍ൽഎയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഉടൻ ജയിൽ മോചനം നടക്കില്ല.

കേസ് നിലനിൽക്കുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് കോടതിയുടെ ഉപാധികൾ. നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാലാണ് എംഎൽഎയുടെ ജയിൽ മോചനം വൈകുന്നത്. ഉടനൊന്നും എംഎ‍ൽഎയ്ക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.

കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 75-ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെട്ട നിരവധി പേരാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിരുന്നത്. 2020 നവംബർ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. ഖമറുദ്ദീൻ എംഎ‍ൽഎയെ അറസ്റ്റ് ചെയ്തത്.