കോഴിക്കോട്: തന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് സ്ത്രീകൾ ആണെന്നും അതിനാൽ തന്നെ സ്ത്രീകളെ പേടിയാണെന്നും അവർ ഏതറ്റം വരെയും ദ്രോഹിക്കാൻ മടിയില്ലാത്തവരാണെന്നും പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കോഴിക്കോട് നടന്ന മാത്യഭൂമി സാഹിത്യോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'അമ്മയെപ്പറ്റി കവികളെല്ലാം വാഴ്‌ത്തുന്ന കാലത്താണ് 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളെയെടുത്ത് തടുക്കേയുള്ളൂ' എന്ന് പറഞ്ഞുകൊണ്ട് കുഞ്ചൻ നമ്പ്യാർ ആ വലിയ ബലൂൺ ഒരു സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്നതുപോലെ കുത്തിപ്പൊട്ടിച്ചത്. അത്രയേ ഉള്ളൂ മാതൃസ്‌നേഹം. ഒരു വലിയ എഴുത്തുകാരന് അത് പറയാതിരിക്കാൻ നിർവാഹമില്ല. സഹോദരസ്‌നേഹത്തെപ്പറ്റി, കൂടപ്പിറപ്പുകളെപ്പറ്റി എല്ലാം കവികൾ, ധർമചാരികൾ ഒക്കെ പുകഴ്‌ത്തുന്ന സമയത്താണ് വാത്മീകി രാവണനെയും വിഭീഷണനെയും സൃഷ്ടിക്കുന്നത്. വ്യാസൻ നളനെയും പുഷ്‌കരനെയും സൃഷ്ടിക്കുന്നത്, ബൈബിളിൽ കയേനെയും ഹാബേലിനെയും സൃഷ്ടിക്കുന്നത്. പരസ്പര ഘാതകന്മാരായ സഹോദരങ്ങളെ സൃഷ്ടിക്കുന്നത്. കാരണം സത്യം അതാണ്. ജീവിച്ചിട്ടുള്ള എല്ലാവർക്കും അതറിയാം. സ്വന്തം സഹോദരങ്ങളിൽ നിന്ന് അവർക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങൾ, സ്വന്തം മാതാപിതാക്കളിൽ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങൾ.

ഞാനിവിടെ വന്നപ്പോൾ എന്നോട് ചോദിച്ചു, സ്ത്രീകളെക്കുറിച്ച് മോശമായിട്ടു പറഞ്ഞിട്ടുണ്ടല്ലോ, സ്ത്രീകൾ ഉപദ്രവിച്ചു എന്നു പറയുന്നതെന്താണ്. ഞാൻ പറഞ്ഞു; ശരിയാണ്. എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാൻ എഴുതിയത്.

ആ അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവർ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകൾ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാൻ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്.

എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളിൽ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓർമ വരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എനിക്കോർമ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാൽ കൊല്ലാനുള്ള ആഗ്രഹം എന്നാണർഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല."