തിരുവനന്തപുരം: മലപ്പുറം സ്വദേശിനിയുടെ നാലര വയസുകാരി മകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതികളെ സംരക്ഷിച്ച ബാലരാമപുരം പൊലീസിനെതിരെ ഹൈക്കോടതി. കേസ് ഡിവൈഎസ്‌പിക്ക് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. വിധിയിൽ സംതൃപ്തയാണെന്നും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാണ് വേണ്ടതെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇതുകൂടാതെ അന്വേഷണത്തിൽ വീഴ്‌ച്ചവരുത്തിയ ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച തിരുവനന്തപുരം സിഡബ്ല്യുസി ചെയർപേഴ്സണെതിരെയും നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

പോക്സോ കേസുകൾ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നിരിക്കെ ബാലരാമപുരം സിഐ ആണ് ഈ കേസ് അന്വേഷിച്ചത്. തുടക്കം മുതൽ തന്നെ കുറ്റക്കാരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാർച്ച് നാലാം തീയതിയാണ് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ആറ് മാസമായിട്ടും കേസ് ഒരിടത്തുമെത്താത്തതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. കുറ്റക്കാരെ സംരക്ഷിക്കുന്ന പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

മലപ്പുറം സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്ത് ചികിൽസയ്ക്കായി പോയ സമയത്ത് ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടിൽ മകളെ നോക്കാനേൽപ്പിച്ചിരുന്നു. ആ സമയത്ത് സുഹൃത്തിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പോക്‌സോ കേസിൽ പൊലീസും നെയ്യാറ്റിൻകര മജിസ്ട്രേട്ടും മൊഴിയെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നത്. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് കാത്തുനിൽക്കുന്നുവെന്ന് അമ്മ ആരോപിക്കുന്നു. പരാതിയുമായി തിരുവനന്തപുരം സിഡബ്ല്യുസിയെ സമീപിച്ചപ്പോൾ പ്രതികളെ സംരക്ഷിക്കാനാണ് അവരും ശ്രമിച്ചത്.

അതേസമയം തന്നെ പ്രതിയുടെ സഹോദരി നിലവിൽ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്. ഇവരെയാണ് സംഭവം നടക്കുന്ന സമയത്ത് കുട്ടിയെ നോക്കാൻ ഏൽപ്പിച്ചിരുന്നത്. മലപ്പുറം ചൈൽഡ്‌ലൈനിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിയെ ഇപ്പോൾ അമ്മയ്ക്കൊപ്പം വിട്ടിട്ടുണ്ട്.