ന്യൂഡൽഹി: ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് ആന്ധ്രപ്രദേശിലെ അമരാവതിയിൽ നടത്തിയ അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി. വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന ഹൈക്കോടതിയുടെ വിലക്ക് സുപ്രീം കോടതി നീക്കി. ഉത്തരവിനെതിരെ സെപ്റ്റംബറിലാണ് ആന്ധ്രയിലെ ജഗൻ മോഹൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി മാറ്റുന്നതിനു മുന്നോടിയായി ഉന്നത സ്വാധീനമുള്ളവർ അനധികൃതമായി ഭൂമി വാങ്ങിച്ചുക്കൂട്ടിയെന്നാണ് കേസ്.

കേസിൽ ജനുവരി അവസാന ആഴ്ചവരെ ഹൈക്കോടതി യാതൊരു തീരുമാനവും എടുക്കരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ കേസിന്റെ അന്വേഷണം ഉൾപ്പെടെ മരവിപ്പിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഡിജിപി, മുൻ അഡ്വക്കറ്റ് ജനറൽ എന്നിവരുടെ വിശദീകരണം തേടിയ കോടതി, കേസ് ജനുവരിയിൽ പരിഗണിക്കുന്നതിനായി മാറ്റി. സുപ്രീം കോടതി വിധി ജഗൻ മോഹൻ സർക്കാരിന് നേട്ടമായി.

2015ൽ ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് അമരാവതിയെ പുതിയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ഉന്നത സ്വാധീനമുള്ളവർ പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് എഫ്‌ഐആർ. മുൻ അഡ്വക്കറ്റ് ജനറൽ ദമ്മലപതി ശ്രീനിവാസ് ഉൾപ്പെടെ കേസിൽ പ്രതിയാണ്. സ്വാധീനം ഉപയോഗിച്ച് സർക്കാരിന്റെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞ ദമ്മലപതി, പ്രദേശത്ത് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കേസ്. ഭൂമി വാങ്ങിക്കുന്നതിന് ഒരു സുപ്രീം കോടതി ജഡ്ജിയുടെ പെൺമക്കളുമായി ചേർന്ന് ദമ്മലപതി ശ്രീനിവാസ് ഗൂഢാലോചന നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു.തലസ്ഥാനമായ അമരാവതിയിലെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഫെബ്രുവരി 21ന് ഡിഐജിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

അമരാവതി ആന്ധ്രയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് 2014ലാണ്. സെക്രട്ടേറിയേറ്റും ഹൈക്കോടതിയും ഇവിടേക്ക് മാറ്റിയിരുന്നു. എന്നാൽ അധികാരമേറ്റതിന് പിന്നാലെ ജഗൻ മോഹൻ ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചിരുന്നു. ചന്ദ്രബാബു നായിഡു സർക്കാർ പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ പൊളിക്കുകയും ചെയ്്തിരുന്നു.