കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ ഗവർണറുമായി മോദി ഫോണിൽ സംസാരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ക്രമസമാധാനനില തകരുന്നതിൽ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവർണർ ജഗദീപ് ധങ്കർ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് നടക്കുന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രശ്‌ന ബാധിത മേഖലകളിൽ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ എത്തും. ബുധനാഴ്ച ദേശവ്യാപകമായി പ്രതിഷേധ ധർണ നടത്താൻ ബിജെപി ആഹ്വാനം ചെയ്തു. കേന്ദ്രം, സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പലയിടത്തും സിപിഎം ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായി.