കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ. എന്നാൽ ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി വിസമ്മതിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഭരണഘടന മേധാവികൾക്ക് വിവരം കൈമാറാൻ ആകില്ലെന്നത് ഭരണഘടനയെയും നിയമവാഴ്ചയും അവഹേളിക്കുന്നതാണെന്നും ഗവർണർ പ്രതികരിച്ചു. ഇന്ന് രാത്രി 7 മണിക്ക് രാജ്ഭവനിൽ എത്താനായിരുന്നു ഗവർണർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം.

അതേസമയം, പശ്ചിമ ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടൻ റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി.

രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.