ധാക്ക: ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിന് തോൽവിയോടെ തുടക്കം. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിന് വീഴ്‌ത്തി ബംഗ്ലാദേശ് അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്തി. ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തപ്പോൾ ഓസ്‌ട്രേലിയ 20 ഓവറിൽ 108 റൺസിന് ഓൽ ഔട്ടായി.

നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇടം കൈയൻ സ്പിന്നർ നാസും അഹമ്മദാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്. മുസ്തഫിസുർ റഹ്‌മാനും ഷൊറിഫുൾ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 45 റൺസെടുത്ത മിച്ചൽ മാർഷും 13 റൺസെടുത്ത ക്യാപ്റ്റൻ മാത്യു വെയ്ഡും 14 റൺസെടുത്ത മിച്ചൽ സ്റ്റാർക്കും മാത്രമെ ഓസീസ് നിരയിൽ രണ്ടക്കം കടന്നുള്ളു. ബംഗ്ലാദേശിനെതിരെ ടി20യിൽ ഓസീസിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണർ മുഹമ്മദ് നയീം(30) ഷാക്കിബ് അൽ ഹസൻ(36), ക്യാപ്റ്റൻ മെഹമദ്ദുള്ള(20), ആഫിഫ് ഹൊസൈൻ(23) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിനായി ഹേസൽവുഡ് മൂന്നും സ്റ്റാർക്ക് രണ്ടും വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും.