വയനാട്: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴ വിവാദത്തിൽ സി കെ ജാനുവിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന് കാട്ടികുളം പനവല്ലിയിലെ സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം മിന്നൽ പരിശോധന നടത്തി.

ക്രൈംബ്രാഞ്ച് സംഘം സി കെ ജാനുവിന്റെ വീട്ടിൽ നിന്നും ബാങ്ക് രേഖകളും മൊബൈൽ ഫോൺ പിടിച്ചെടുത്തു. ജാനുവിന്റെയും സഹോദര പുത്രൻ അരുണിന്റെ ഫോണുകളാണ് പിടിച്ചെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

അതേസമയം സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മൊബൈൽ ഫോണുകൾ ഹാജരാക്കാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ്, വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക. ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥന അധ്യക്ഷൻ പണം നൽകിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.

കേസുമായി ബന്ധപ്പെട്ട് സംഘടന ജനറൽ സെക്രട്ടറി എം ഗണേശിനെയും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അറിയിച്ചു. രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഇത് നിരസിച്ചതോടെയാണ് നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. 2020 മാർച്ച് 26 ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപ ജാനുവിന് കൈമാറിയത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണെന്നാണ് ആരോപണം.

കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം എം ഗണേശിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നൽകിയതെന്ന് ജെ ആർ പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നൽകിയിരുന്നു. പ്രശാന്ത് മലവയൽ ബത്തേരിയിലെ റിസോർട്ടിൽ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.